തൊടുപുഴ: വീട്ടമ്മയുടെ മാല ബൈക്കിലെത്തി കവരാന്‍ ശ്രമിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിയെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. മുരിക്കാശേരി ബഥേല്‍ സ്വദേശിയായ പതിനെട്ട്കാരനാണ് പിടിയിലായത്.
ഇരട്ടയാറിലെ പ്രമുഖ സ്കുളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ അമ്മ ടീച്ചറാണ്. പ്രതി മാനസിക രോഗത്തിനു കഴിഞ്ഞ കുറെക്കാലമായി ചികിത്സയിലാണ്. കഴിഞ്ഞ ദിവസം മരുന്ന് വാങ്ങി തിരിച്ചുവരുന്നതിനിടയിലാണ് പ്രതി മാലമോഷണ ശ്രമം നടത്തിയത്.
ശനിയാഴ്ച ബൈക്കിലെത്തിയ കൗമാരക്കരാന് സ്കൂട്ടറില്‍ പോയ വീട്ടമ്മയുടെ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചിരുന്നു. ഉച്ചകഴിഞ്ഞ് വഴിത്തല-കോലടി റോഡിലാണ് സംഭവം. സ്കൂട്ടറില്‍ പോയ വഴിത്തല സ്വദേശിനിയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാലയാണ് അമിത വേഗത്തിലെത്തിയ ബൈക്ക് യാത്രികന് പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചത്.
വീട്ടമ്മയുടെ കഴുത്തില്‍ നിന്നും മാല പറിക്കാനുള്ള ശ്രമത്തിനിടെ ഇവരുടെ ശരീരത്തിന്റെ പിന്‍ഭാഗത്ത് ശക്തമായി പിടിച്ചതോടെ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് ചെരിഞ്ഞു. ഇതോടെ ശ്രമം ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപെട്ടു.
ഭയന്നു പോയ വീട്ടമ്മ അല്പ സമയത്തിനു ശേഷമാണ് ഒച്ചവച്ച് നാട്ടുകാരെ അറിയിച്ചത്. വീട്ടമ്മ തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപം ഡ്യൂട്ടിയിലുള്ള പോലീസുകാരനെ വിവരമറിയിച്ചു. പിന്നീട് തൊടുപുഴ പോലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.
അപ്പോഴേക്കും മോഷ്ടാവ് സ്ഥലം വിട്ടിരുന്നു. ബൈക്കിന്റ നമ്പര്‍ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരന് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൊടുപുഴ എസ്ഐ ജയകുമാറിന്റെ നേതൃത്വത്തില്‍ നടത്തി അന്വേഷണത്തിലാണ് പ്രതി വലയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: