അമ്പലപ്പുഴ: പട്ടാപ്പകല്‍ വീടുകുത്തിത്തുറന്ന് സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്നു. അമ്പലപ്പുഴ കോമന ദാറുല്‍ ന ജാത്തില് അന്‍ഷാദ് മുഹമ്മദിന്റെ വീട്ടിലാണ് മോഷണം നടന്നത്.
വീട്ടില്‍ സൂക്ഷിച്ചിരുന്ന ഇരുപത് പവനോളം സ്വര്‍ണ്ണാഭരണങ്ങളും ഒന്നര ലക്ഷം രൂപയും അറുന്നൂറു റിയാലും നഷ്ടപ്പെട്ടു. ഇന്നലെ രാവിലെ സമീപത്തെ വീട്ടിലെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുവാന്‍ വീടുപൂട്ടി അന്‍ഷാദും കുടുംമ്പവും പോയിരുന്നു. വിവാഹചടങ്ങ് കഴിഞ്ഞ് വൈകിട്ട് ആറ് മണിയോടെ എത്തിയപ്പോഴാണ് വീടിന്റെ പ്രധാന വാതില്‍ കുത്തിതുറന്ന നിലയില്‍ കണ്ടെത്തിയത്.
സംഭവത്തെ തുടര്‍ന്ന് അകത്ത് കയറി നോക്കുമ്പോള്‍ വീടിന്റെ മറ്റു മുറികള്‍ തുറന്നും അലമാരകളും മേശയും കുത്തിതുറന്ന് സാധനങ്ങള്‍ വലിച്ചു വാരിയിട്ടിരിക്കുന്നതായാണ് കണ്ടത്. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്വര്‍ണ്ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി അറിയുകയായിരുന്നു.
വീടിനു സമീപത്തെ മണ്‍വെട്ടി ഉപയോഗിച്ചാകാം പൂട്ട് തകര്‍ത്തതെന്ന് കരുതുന്നു. അമ്പലപ്പുഴയിലും പരിസരങ്ങളിലും മോഷ്ടാക്കള്‍ താവളം ഉറപ്പിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നേവരെ ഒരാളെ പോലും പോലീസിനു പിടിക്കാന്‍ കഴിഞ്ഞിട്ടില്ല.
അടുത്തിടെ നടന്ന മോഷണങ്ങള്‍ എല്ലാം തന്നെ രാത്രികാലത്താണ് നടന്നിരുന്നതെങ്കില്‍ പട്ടാപകല്‍ ഇത്രയും വലിയ മോഷണം നടക്കുന്നത് ആദ്യമായിട്ടാണന്ന് നാട്ടുകാര്‍ പറയുന്നു.
മോഷണത്തെ തുടര്‍ന്ന് അമ്പലപ്പുഴ പോലീസില്‍ നല്കിയ പരാതിയെ തുടര്‍ന്ന് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ വിശ്വംഭരന്, എസ്ഐ എം. പ്രതീഷ് എന്നിവര്‍ സ്ഥലത്തെത്തി അന്വഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: