മാരാരിക്കുളം: തൊഴില്‍ വാഗ്ദാനം നല്കി ഷാര്‍ജയില്‍ എത്തിച്ച വീട്ടമ്മയെ മലയാളി സ്ത്രീ നടത്തുന്ന ഏജന്‍സിയ്ക്ക് ഒരുലക്ഷം രൂപയ്ക്ക് വിറ്റതായി പരാതി. തയ്യല്‍ജോലി നല്‍കാമെന്ന് പറഞ്ഞാണ് തണ്ണീര്‍മുക്കം മരത്തോര്‍വട്ടം അറയ്ക്കപ്പറമ്പില്‍ പുരുഷോത്തമന്റെ ഭാര്യ വിജയലക്ഷ്മി(ജയ)യെ അയല്‍വാസിയായ കോമത്തുവെളി ഷീലാദേവി ഷാര്‍ജയില്‍ എത്തിച്ചത്. കൈവശം പണമില്ലാതിരുന്ന വിജയലക്ഷ്മിയുടെ 36,000 രൂപ വിലവരുന്ന സ്കൂട്ടര്‍ പണയംവയ്ക്കാനെന്ന പേരില്‍ വാങ്ങിയ ശേഷമാണ് ഷീലാദേവി ഇവരെ വിദേശത്തേയ്ക്ക് കടത്തിയത്. അവിടെ വാഗ്ദാനം ചെയ്ത ജോലി 30 ദിവസം കഴിഞ്ഞിട്ടും ലഭിച്ചില്ല. ഇതിനിടെ മാനസികമായി പീഡിപ്പിക്കുകയും മറ്റ് ഏജന്‍സിയ്ക്ക് കൈമാറാന്‍ ശ്രമവും നടത്തി. നാട്ടിലേയ്ക്ക് തിരികെ വിടുന്നതിന് 2,75,000 രൂപ വേണമെന്ന് ആവശ്യപ്പെട്ടു. പണം നല്കാന് മറ്റുമാര്ഗ്ഗങ്ങള് ഇല്ലാതെ വന്നിതിനെ തുടര്‍ന്ന് വിജയലക്ഷ്മി ബന്ധുക്കളെ വിവരമറിയിച്ചു. ഭര്‍ത്താവ് പുരുഷോത്തമന് കളക്ടര്‍,ഡി വൈ എസ് പി,മാരാരിക്കുളം സി ഐ എന്നിവര്‍ക്ക് പരാതി നല്കി. എന്നാല്‍ പോലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല. ഇതേ തുടര്‍ന്ന് മന്ത്രി തിലോത്തമനും ചിലമാദ്ധ്യമ പ്രവര്‍ത്തകരും വിഷയത്തില്‍ അടിയന്തിരമായി ഇടപെടുകയും 59-ാം ദിവസം സ്വന്തം ചെലവില്‍ മടങ്ങിവരികയായിരുന്നു. ഇതിനിടയില്‍ ഷാര്‍ജയില്‍ കഴിയുന്നതിനുള്ള ചെലവിനായി ആറുഗ്രാം തൂക്കം വരുന്ന വള വില്‍ക്കുകയും 14,000 രൂപ ഷീലാദേവി വിജയലക്ഷ്മിയെ ഏല്‍പ്പിക്കുകയും ചെയ്തു. വിജയലക്ഷ്മിയെ കൂടാതെ ഈ സംഘത്തിന്റെ വലയില്‍പെട്ട് നിരവധി സ്ത്രീകള്‍ കബിളിപ്പിക്കപ്പെട്ടതായി വിജയലക്ഷ്മി പറഞ്ഞു.
നാട്ടില്‍ തയ്യല്‍ ജോലി ചെയ്ത് ഉപജീവനം നടത്തിവരുകയായിരുന്ന വിജയലക്ഷ്മിയെ ചിട്ടിയില്‍ ചേര്‍ത്ത് അനുപമ എന്ന സ്ത്രീ രണ്ടുലക്ഷം രൂപ കൈക്കലാക്കി മുങ്ങിയതിന് പിന്നാലെയാണ് ഷീലാദേവി ഇവരെ സഹായിക്കാനെത്തിയത്. ഓട്ടോ തൊഴിലാളിയായരുന്ന ഭര്‍ത്താവ് രോഗബാധയെ തുടര്‍ന്ന് ചികിത്സയിലാണ്.നഷ്ടപ്പെട്ട സ്കൂട്ടര്‍,സ്വര്‍ണ്ണം,രണ്ടുമാസത്തെ വേതന നഷ്ടം എന്നിവ കാണിച്ച് മനുഷ്യവകാശ കമ്മീഷന് പരാതി നല്കാന് ഒരുങ്ങുകയാണ് വിജയലക്ഷ്മി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: