ബെര്‍ഹാംപൂര്‍: കലാപങ്ങള്‍ക്കൊപ്പം ചേര്‍ത്തുവായിച്ച സ്ഥലപ്പേരായിരുന്നു ഇതുവരെ കന്ധമാല്‍. ഇനി അതൊന്ന് തിരുത്താം. കന്ധമാലിലെ ദാരിങ്ബാഡിയില് അപൂര്‍വ്വമായൊരു മ്യൂസിയമൊരുങ്ങുന്നു. വിനോദസഞ്ചാരികള്‍ക്ക് കൗതുകമാകുന്നൊരു ഗോത്രമ്യൂസിയം.
ഒഡീഷയുടെ കശ്മീരാണ് ദാരിങ്ബാഡി. സന്ദര്‍ശകര്‍ ഇടതടവില്ലാതെ എത്തുന്ന പ്രകൃതി സുന്ദര ഗ്രാമം. ദാരിങ്ബാഡിയില് നാല് ഹെക്ടറില്‍ ഔഷധത്തോട്ടവും ചിത്രശലഭപാര്ക്കും ത്രീഡി തിയേറ്ററുമായി വനം വകുപ്പ് വികസിപ്പിച്ചെടുത്ത നാച്വര്‍ പാര്‍ക്കിലാണ് ഗോത്രമ്യൂസിയവും ഉയരുന്നത്.
ഏറെ പ്രത്യേകതകളുള്ള കാന്ത, കാന്ത കുത്തീയ ഗോത്രവര്‍ഗങ്ങളുടെ ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, സംഗീതോപകരണങ്ങള്‍ തുടങ്ങി പരമ്പരാഗതമായതെന്തും മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനുണ്ടാകും.
മ്യൂസിയത്തിലേക്ക് ഇനിയുമേറെ കാഴ്ചവസ്തുക്കള്‍ ശേഖരിക്കുന്ന തിരക്കിലാണ് ഗോത്രവര്‍ഗ ക്ഷേമ വകുപ്പ് അധികൃതര്‍. 30 ലക്ഷമാണ് മ്യൂസിയത്തിന് ചെലവ്. ഈ മാസം 30ന് മ്യൂസിയം പ്രവര്‍ത്തന സജ്ജമാകും.
ബരുണ്‍ കശ്യപ്
‘പേരിന്’ രക്ഷപ്പെട്ടു
മുംബൈ: അസംകാരനായ ബരുണ്‍ കശ്യപിന് ഗോരക്ഷകരുടെ മര്‍ദ്ദനമേല്‍ക്കാതെ രക്ഷപ്പെടാന്‍ തുണയായത് പേരിലെ ‘കശ്യപ്’.
അന്ധേരിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ക്രിയേറ്റീവ് ഡയറക്ടറാണ് ബരുണ്‍. ജോലി സ്ഥലത്തേക്കുള്ള ഓട്ടോ യാത്രക്കിടയില്‍ ഡ്രൈവര്‍ക്ക് ബരുണിന്റെ ബാഗ് കണ്ടപ്പോള്‍ ഒരു സംശയം. ബാഗ് പശുവിന്റെ തോല് കൊണ്ടുള്ളതാണോ എന്ന്. ചോദ്യം ചെയ്തു. പുഷ്കറില്‍ നിന്ന് വാങ്ങിയ ബാഗ് ഒട്ടകത്തോലുകൊണ്ടുള്ളതാണെന്ന് ബരുണിന്റെ മറുപടി. ഏതു നാട്ടുകാരനാണെന്നും ഓട്ടോക്കാരന് അറിയണം.
ബരുണിന്റെ നീണ്ട തലമുടിയും മൂക്കുകുത്തിയും കണ്ടപ്പോള്‍ ഡ്രൈവറുടെ അവിശ്വാസം വര്‍ധിച്ചു. ഓട്ടോ പിന്നീട് ഓടിച്ചു പോയത് ഒരു അമ്പലത്തിനു മുമ്പിലേക്ക്.
ഓട്ടോഡ്രൈവര്‍ ആഗ്യം കാണിച്ചപ്പോള്‍ മൂന്നു യുവാക്കള്‍ ഓടിയെത്തി.
മുഴുവന്‍ പേരും പറയാന്‍ അവരിലൊരാള്‍ ബരുണിനോട് ആവശ്യപ്പെട്ടു. ‘കശ്യപ് എന്ന് കേട്ടപ്പോള്‍ ഞാന്‍ ബ്രാഹ്മണനെന്ന് തെറ്റിദ്ധരിച്ചു കാണും’. അടികിട്ടാതെ രക്ഷപ്പെട്ടത് അതുകൊണ്ടാവാം എന്ന് കൂട്ടിച്ചേര്‍ക്കുന്നു ബരുണ്‍.
ഡിഎന്‍ നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയാണ് ബരുണ്‍ ജോലിസ്ഥലത്തേക്ക് മടങ്ങിയത്.
ഷിര്‍ദ്ദി ഇനി ദാഹിച്ചു
വലയില്ല
നാസിക്: ഷിര്‍ദ്ദി ബാബയെ കാണാനെത്തുന്നവര്‍ക്ക് ഇനി കുടിവെള്ളം മുട്ടില്ല. മറാത്തവാഡ വരണ്ടുണങ്ങിയാലും ഷിര്‍ദ്ദിയില്‍ വെള്ളമുണ്ടാകും. അത്ര വലിയൊരു കൃത്രിമ കുടിവെള്ള തടാകമാണ് സായിയുടെ സവിധത്തിലിപ്പോള് ഒരുങ്ങിയിരിക്കുന്നത്.
തടാകത്തില്‍ സംഭരിക്കാവുന്ന വെള്ളം 4.20 കോടി ലിറ്റര്‍. അഞ്ചേക്കറില്‍ പണിത തടാകത്തിന് ചെലവ് 2.15 കോടി രൂപ. പണിതത് 90 ദിവസത്തിനകം. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ നാസിക് യൂണിററിന്റെ സംഭാവനയാണിത്. അടുത്ത വര്‍ഷം ബാബയുടെ നൂറാം സമാധി വാര്‍ഷികം ആചരിക്കാനുള്ള തയ്യാറെടുപ്പുകളില്‍ ഒന്നത്രേ പുതിയ കുടിവെള്ള തടാകം.
തിരുപ്പതി കഴിഞ്ഞാല്‍ ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ക്ഷേത്രമെന്ന ബഹുമതിയുണ്ട് ഷിര്‍ദ്ദി സായി മന്ദിറിന്. ഭക്തരുടെ തിരക്ക് ഇതില്‍ നിന്ന് അനുമാനിക്കാവുന്നതേയുള്ളൂ. പക്ഷേ കഴിഞ്ഞ നാലുമാസമായി ഷിര്‍ദ്ദിയില്‍ വെള്ളമില്ല. ഇക്കാരണത്താല്‍ മൂന്ന് പ്രസാദ കൗണ്ടറുകളില്‍ ഒന്നുമാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളു.
പാത്രം കഴുകാന്‍ വെള്ളമില്ലാത്തതിനാല്‍ ഇലകൂട്ടി തയ്ക്കുന്ന പത്രാവലികളിലായിരുന്നു അന്നദാനം. ഭക്തര്‍ക്കുള്ള സത്രങ്ങളും അടച്ചിട്ടിരുന്നു.
വെള്ളമില്ലാത്ത മഹാരാഷ്ട്ര വാര്‍ത്തകളില്‍ നിന്ന് മാഞ്ഞിട്ട് ഏറെ നാളായില്ല. അഹമ്മദ് നഗറിലെ ഷിര്ദ്ദിയുമുണ്ടായിരുന്നു അക്കൂട്ടത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: