ധാക്ക: ബംഗ്ലാദേശ് സ്ഥാപകന്‍ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ വധം അനേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കുന്നു. 1975-ല്‍ മുജീബ് വെടിയേറ്റുകൊല്ലപ്പെട്ടതും പട്ടാള ഭരണ അട്ടിമറിയും പിന്നിലെ ഗൂഢാലോചനയും കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് നിയമമന്ത്രി അനിസുള്‍ ഹഖ് പറഞ്ഞു.
കൊലപാതകത്തില്‍ നേരിട്ടു പങ്കുള്ളവരെ കണ്ടെത്തി.
തിരശ്ശീലയ്ക്കു പിന്നിലുള്ളവരാരെല്ലാമെന്ന് പുറം ലോകത്തെ അറിയിക്കേണ്ടത് ചരിത്രത്തിലെ ആവശ്യമാണ്. അതിനാല്‍ ഒരു കമ്മീഷനെ നിയോഗിക്കാന്‍ ആലോചിക്കുന്നു, ഹഖ് പറഞ്ഞു.
അടുത്തിടെ ധാക്കാ സര്‍വ്വകലാശാലാ വിസി അരേഫിന്‍ സിദ്ദിഖ് വെച്ച നിര്ദ്ദേശത്തിനോടുള്ള പ്രതികരണമായിരുന്നു മന്ത്രിയുടേത്. വസ്തുത കണ്ടെത്തല്‍ സമിതി രൂപീകരിക്കണമെന്നായിരുന്നു വിസിയുടെ ആവശ്യം.
സിദ്ദിഖ് പറയുന്നതനുസരിച്ച്, 1975 ആഗസ്റ്റ് 15ന് നടന്ന പട്ടാള അട്ടിമറി ദീര്‍ഘകാല പദ്ധതിയായിരുന്നു. പല ഘട്ടങ്ങളില്‍ വിദേശ രാജ്യങ്ങളിലുള്‍പ്പെടെ നടന്നതാണ് ആസൂത്രണം. വാഷിങ്ടണിലോ മറ്റെവിടെങ്കിലുമോ ആയിരുന്നിരിക്കണം ആലോചന. ധാന്മണ്ടിയിലെ വീട്ടില്‍ പുലര്‍ച്ചെ നടത്തിയ ആക്രമണത്തിലായിരുന്നു ഷെയ്ഖ് മുജീബ് റഹ്മാന് കൊല്ലപ്പെട്ടത്. ഭാര്യ, മൂന്നുമക്കള്‍, രണ്ട് മരുമക്കള്‍, ഉദ്യോഗസ്ഥര്‍, അവാമി ലീഗ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവരും കൊല്ലപ്പെട്ടിരുന്നു.
തുടര്‍ന്ന് അധികാരത്തില്‍ വന്ന ഭരണകൂടം, മാപ്പുനല്കല് നിയമങ്ങള്‍ ഉണ്ടാക്കി, അട്ടിമറിക്ക് ആസൂത്രണം നടത്തിയവര്‍ക്ക് വിദേശ രാജ്യങ്ങളില്‍ നയതന്ത്ര നിയമനങ്ങള്‍ നല്‍കുകയായിരുന്നു.
പിന്നീട് ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തില്‍ അവാമി ലീഗ് അധികാരത്തില്‍ വന്നപ്പോള്‍ ആ നിയമങ്ങള്‍ റദ്ദാക്കി, കേസെടുത്ത് വിചാരണ ആരംഭിച്ചു. തുടര്‍ന്ന് 2010ല്‍ അഞ്ച് മുന്‍ സൈനിക ഓഫീസര്‍മാര്‍ക്ക് വധശിക്ഷ നടപ്പാക്കി. 12 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: