നെല്ല് നിറച്ച ചാക്കുകള്‍ ഉപയോഗിച്ച്
പാടം നികത്തുന്നു
കോട്ടയം: നൂറുമേനി നെല്ല് വിളയുന്ന പാടശേഖരം നികത്താന്‍ കെടുകാര്യസ്ഥത മൂലം ഉപയോഗശൂന്യമായ നെല്ലും അരിയും. ഓയില്‍പാം ഇന്ത്യ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള വെച്ചൂര്‍ മോഡേണ്‍ റൈസ്മില്ലാണ് വയല്‍ നികത്തുന്നതിനായുള്ള നെല്ലും അരിയും ചാരവുമെല്ലാം നല്‍കുന്നത്.
മില്ലില്‍ നെല്ല് സംഭരിക്കുന്നതിനുള്ള പുതിയ സൈലോയുടെ നിര്‍മ്മാണം പൂര്‍ത്തിയായി ഉപയോഗം തുടങ്ങിയിട്ട് ഏതാനും മാസം മാത്രമെ ആയിട്ടുള്ളു. പുതിയ സൈലോ പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുമ്പ് വരെ കൂടുതലായി സംഭരിക്കുന്ന നെല്ല് മില്ലിന് പുറത്തുള്ള തുറസായ സ്ഥലത്ത് സൂക്ഷിക്കുകയായിരുന്നു പതിവ്. ഇത്തരത്തില്‍ സംഭരിച്ച 500 ടണ്‍ നെല്ലാണ് നശിച്ചത്.
കഴിഞ്ഞ സീസണില്‍ ഏതാണ്ട് 2000 ടണ്‍ നെല്ലാണ് പുറത്ത് സൂക്ഷിച്ചിരുന്നത്.
അതില്‍ 1500 ടണ്‍ മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളിലായി അരിയാക്കി മാറ്റി. ബാക്കി ഉണ്ടായിരുന്ന 500 ടണ്‍ നെല്ല് മെയ്മാസത്തിന് മുമ്പ് അരിയാക്കേണ്ടതായിരുന്നു. എന്നാല്‍ റൈസ്മില്‍ മാനേജ്മെന്റ് മഴക്കാലമെത്തുന്നതിന് മുമ്പായി തുറസായ സ്ഥലത്ത് സംഭരിച്ചതിനു പകരം ഗോഡൗണില്‍ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന നെല്ലാണ് അരിയാക്കി വിപണിയിലെത്തിച്ചത്.
മഴക്കാലമെത്തിയതോടെ പുറത്ത് ടാര്‍പോളിന്‍ മൂടിസൂക്ഷിച്ചിരുന്ന 500 ടണ്‍ നെല്ല് ഈര്‍പ്പമടിച്ച് കിളിര്ത്തും പൂത്തും ഉപയോഗശൂന്യമായി.
ഏതാനും ആഴ്ച മുമ്പ് ഈ പ്രദേശത്തെ പാടശേഖരം വിലയ്ക്കുവാങ്ങിയ വിദേശ മലയാളി അത് നികത്തുന്നതിനായി മില്ലില്‍ ഉപയോഗശൂന്യമായ നെല്ലും നെല്ല് സംസ്കരണം നടക്കുമ്പോള്‍ ഉണ്ടാകുന്ന ചാരവും ആവശ്യപ്പെട്ടതോടെ തികച്ചും സൗജന്യമായി അതു നല്കാന് മില്ലധികൃതര് തയ്യാറാവുകയായിരുന്നു.
ഒരു ദിവസം രണ്ട് ഷിഫ്റ്റിലായി 40 ടണ്‍ നെല്ല് അരിയാക്കി മാറ്റുവാന്‍ കഴിയുന്ന വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ലില്‍ 500 ടണ്‍ നെല്ല് മഴനനഞ്ഞ് നഷ്ടമായത് മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത കൊണ്ടാണ്. ഒരു ഷിഫ്റ്റില്‍ പുറത്ത് സൂക്ഷിച്ചിരുന്ന നെല്ലു സംസ്ക്കരിച്ച് അരിയാക്കി മാറ്റിയിരുന്നെങ്കില്പോലും കാലവര്‍ഷം ആരംഭിക്കുന്നതിന് മുമ്പായി സുരക്ഷിതത്വമില്ലാതെ സൂക്ഷിച്ചിരുന്ന നെല്ല് അരിയാക്കി മാറ്റാന്‍ കഴിയുമായിരുന്നു.
വെച്ചൂര്‍ മോഡേണ്‍ റൈസ്മില്ല് കുട്ടനാട് റൈസ് എന്ന പേരില്‍ വിപണിയിലെത്തിക്കുന്ന അരിക്ക് ദൗര്‍ലഭ്യമുള്ള സമയത്താണ് മാനേജ്മെന്റിന്റെ പിടിപ്പുകേടാണ് ഇത്രയും നെല്ല് നഷ്ടമായതെന്നത് ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. സര്‍ക്കാര്‍വക തോടും സ്വകാര്യ വ്യക്തിയുടെ കൃഷിയോഗ്യമായ പാടവും നികത്താനായി മില്ലില്‍നിന്നും ചാരവും ഉപയോഗശൂന്യമായ നെല്ലും സൗജന്യമായി നല്‍കിയതിനു പിന്നില്‍ വലിയ അഴിമതിയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: