കോട്ടയം: പട്ടികവിഭാഗ രോഗികള്‍ക്ക് നല്‍കേണ്ട ചികിത്സാസഹായം കോട്ടയം മെഡിക്കല്‍ കോളേജില്‍ വിതരണം ചെയ്യാതായിട്ട് മൂന്നുവര്‍ഷം പിന്നിടുന്നു. ആശുപത്രിയില്‍ കിടത്തി ചികിത്സിക്കുന്ന പട്ടികവര്‍ഗ്ഗവിഭാഗം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമാണ് ധനസഹായം നല്‍കിയിരുന്നത്.
രോഗിക്ക് പ്രതിദിനം 150രൂപയും കൂട്ടിരുപ്പുകാര്‍ക്ക് 200രൂപയുമാണ് ധനസഹായം. സം സ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി-പട്ടികവര്‍ഗ്ഗവികസന വകുപ്പാണ് തുക അനുവദിച്ചിരുന്നത്. ആവശ്യമായ തുക സര്‍ക്കാര്‍ അനുവദിച്ച് നല്‍കാത്തതാണ് സഹായവിതരണം നിലയ്ക്കാന്‍ ഇടായാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ ആകെ പത്തുലക്ഷം രൂപമാത്രമാണ് വിതരണം ചെയ്തിട്ടുള്ളത്. ഈ ഇനത്തില്‍ രോഗികള്‍ക്ക് അമ്പത് ലക്ഷത്തിലധികം രൂപ കുടിശിക നല്‍കാനുണ്ട്. രോഗികള്‍ക്ക് സൗജന്യ മരുന്നുവിതരണവും നടത്തേണ്ടതാണ്. എന്നാല്‍ ആശുപത്രിയില്‍ ലഭ്യമല്ലാത്ത മരുന്നുകള്‍ പുറത്തേക്ക് കുറിച്ചുനല്‍കുകയാണ് പതിവ്.
ഈ മരുന്നുവില ബില്ല് ഹാജരാക്കുന്നതനുസരിച്ച് രോഗികള്‍ക്ക് തിരിച്ചുനല്‍കിയിരുന്നു. തുകയുടെ കുറവുൂലം മരുന്നിന്റെ വിലയും അധികൃതര്‍ നല്‍കുന്നില്ല. ബില്ല് വാങ്ങിവച്ച് രോഗികളെ പറഞ്ഞയ്ക്കുമെങ്കിലും ഈ തുക വതരണവും നടക്കുന്നില്ല. പട്ടികവര്‍ഗ്ഗ വികസനത്തിന്റെ ഭാഗമായി രോഗികളുടെ സംരക്ഷണത്തിനായി നിയമിച്ചിട്ടുള്ള ആറ് ഹെല്‍ത്ത് പ്രമോട്ടര്‍മാര്‍ക്കുള്ള വേതനവും കൃത്യമായി വിതരണം ചെയ്യുന്നില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.
പ്രതിദിനം 150രൂപ വേതനത്തിലാണ് ഹെല്‍ത്ത് പ്രമോട്ടറന്മാര്‍ ജോലിചെയ്യുന്നത്. ദിവസവും അമ്പതിലധികം പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട രോഗികള്‍ എത്തുന്ന കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രമോട്ടറന്മാരുടെ എണ്ണം കുറവായതിനാല്‍ എല്ലാരോഗികള്‍ക്കും കൃത്യമായി സഹായം എത്തിക്കാന്‍ കഴിയാറില്ലെന്ന് ജീവനക്കാര്‍തന്നെ പറയുന്നു. നിലവിലുള്ള പ്രമോട്ടറന്മാര്ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സൗകര്യമോ വിശ്രമമുറിയോ ഇവിടെയില്ല. ഇപ്പോള്‍ പട്ടികവര്‍ഗ്ഗ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെ കൗണ്ടര്‍ ശബരിമല തീര്‍ത്ഥാടനകാലത്ത് തീര്‍ത്ഥാടക സഹായകേന്ദ്രമായി വിട്ടുനല്‍കുകയാണ് പതിവ്. ഈ സമയം ഇരുപ്പിടം പോലുമില്ലാതെ പ്രമോട്ടര്‍മാര്‍ ജോലി നോക്കേണ്ടിവരുന്നുണ്ട്. ഇടുക്കി ജില്ലയുടെ അതിര്‍ത്തി ഗ്രാമങ്ങളായ മറയൂര്‍, കാന്തല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ വനവാസികളായ രോഗികളാണ് ഇവിടെയെത്തുന്നതില്‍ അധികവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: