ഇടുക്കി: കുമളി ചെങ്കരയില്‍ സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയുടെ മറവില്‍ പട്ടികജാതി കോളനിയില്‍ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്ന് കേസെടുക്കാന്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശം. കുമളി പോലീസിനോടാണ് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി വി.എന്‍.സജിയുടെ നേതൃത്വത്തിലുള്ള സംഘം ചെങ്കരയിലെ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു.
30 ലക്ഷത്തിലധികം രൂപ കരാറുകാരന് തട്ടിയെടുത്തതായാണ് സ്പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തല്‍. ചെങ്കര കോളനിയില്‍ കുടിവെള്ള പദ്ധതിയും റോഡുകളും നിര്‍മ്മിക്കുന്നതിനാണ് 2014ല്‍ പട്ടികജാതി വികസനവകുപ്പ് ഒരു കോടി രൂപ അനുവദിച്ചത്.
220 കുടുംബങ്ങള്‍ക്ക് വേണ്ടിയായിരുന്നു പദ്ധതി. റോഡ് നിര്‍മ്മാണം ഏറെക്കുറെ പൂര്‍ത്തിയായെങ്കിലും കുടിവെള്ള പദ്ധതിയില്‍നിന്ന് ഒരു തുള്ളി വെള്ളംപോലും കോളനിവാസികള്‍ക്ക് ലഭിച്ചില്ല.
കുടിവെള്ള പദ്ധതിയുടെ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ വൈദ്യുതി എത്തിക്കുന്നതിനുപോലും കരാറുകാരന് ശ്രമിച്ചില്ല. മോട്ടോര്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ വോള്‍ട്ടേജ് ലഭിക്കാത്തതിനാലാണ് കുടിവെള്ള പദ്ധതി പ്രാവര്ത്തികമാകാത്തതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ജീവ എന്നയാളാണ് ചെങ്കരയില്‍ പണി ഏറ്റെടുത്തത്.
കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കാതെ ഇയാള്‍ 82 ലക്ഷം രൂപയുടെ ബില്ല് മാറിയെടുത്തിട്ടുണ്ട്. 18 ലക്ഷം രൂപയുടെ ബില്ല് മാറാനായി നല്‍കിയിട്ടുമുണ്ട്.
ഈ തട്ടിപ്പിനെകുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തുന്നതായി കഴിഞ്ഞ 18ന് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് എസ്പിക്ക് നല്‍കിയതിനെ തുടര്‍ന്നാണ് കരാറുകാരനെതിരെ കേസെടുക്കാന്‍ നടപടിയായത്. കുമളി പോലീസ് അന്വേഷണം അരംഭിച്ചു. ആദ്യഘട്ടം കരാറുകാരനെതിരെ മാത്രം കേസെടുത്ത് രേഖകള്‍ ശേഖരിക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: