കോട്ടയം: ശബരിമലയില്‍ ദര്‍ശനത്തിന് ഫീസ് ഏര്‍പ്പെടുത്താനുള്ള നീക്കത്തിലൂടെയും ഓണ്‍ലൈന്‍ മദ്യവ്യാപാരത്തിനുളള ശ്രമത്തിലൂടെയും അയ്യപ്പന്മാരേയും ജനങ്ങളേയും കൊള്ളയടിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് നിഷാ സോമനും ജനറല്‍ സെക്രട്ടറി ബിന്ദു മോഹനനും കുറ്റപ്പെടുത്തി.
ശബരിമലയില്‍ അയ്യപ്പ സ്വാമിയെ വില്‍പ്പനച്ചരക്കാക്കി സര്‍ക്കാരിന്റെ ഖജനാവ് നിറയ്ക്കാന്‍ ശ്രമിക്കുന്ന തരത്തിലുള്ള മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ ലോകം മുഴുവനുമുള്ള അയ്യപ്പ ഭക്തന്മാരേയും ജനങ്ങളേയും വേദനിപ്പിക്കുന്നതാണ്. അതില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഭക്തജനങ്ങളുടെ ഭാഗത്ത് നിന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന് വിയോജിപ്പ് പ്രകടിപ്പിച്ച ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ നിലപാട് അഭിനന്ദനാര്‍ഹമാണ്.
അത്തം മുതല്‍ ചതയം വരെ കേരളത്തെ മദ്യവിമുക്തമാക്കുന്നതിന് പകരം മദ്യം ഒഴുക്കുവാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം. അല്ലെങ്കില്‍ കേരളത്തിലെ ആയിരക്കണക്കിന് അമ്മമാരുടെ കണ്ണീര് കാണാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: