തിരുവനന്തപുരം : സംസ്ഥാനത്തെ നീതിന്യായ കോടതികളെ ഒരു പറ്റം വക്കീലന്മാരുടെ സ്വകാര്യസ്വത്തുപോലെ വ്യാഖ്യാനിക്കുന്ന അഭിഭാഷക ഫെഡറേഷന്റെ പ്രസ്താവന പൊതുസമൂഹത്തോടും നിയമവ്യവസ്ഥയോടുമുള്ള കടുത്ത വെല്ലുവിളിയാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സമിതി വിലയിരുത്തി.
കോടതികള്‍ പൊതുസമൂഹത്തിന്റേതാണ്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് നിലനില്‍ക്കുന്നത്. കോടതിയില്‍ നടക്കുന്നത് അറിയാനും അറിയിക്കാനും നികുതിദായകര്‍ക്ക് അവകാശമില്ലെന്ന് പ്രഖ്യാപിക്കുന്നത് പൊതു മനഃസ്സാക്ഷിയോടുള്ള വെല്ലുവിളിയാണ്. സര്‍ക്കാരിന്റെ ഭാഗമായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് മഞ്ചേരി ശ്രീധരന് നായരുടെ അധ്യക്ഷതയില്ത്തന്നെ പ്രകോപന തീരുമാനമെടുത്ത് അത്യന്തം നിര്‍ഭാഗ്യകരമാണ്. മാധ്യമ പ്രവര്‍ത്തനം ആരുടെയും ഔദാര്യത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്നില്ല. യൂണിയന് ഇക്കാര്യത്തിലുള്ള പ്രതിഷേധം സര്‍ക്കാരിനെ അറിയിക്കും.
ഒരു മാസത്തിലധികമായി കേരളത്തിലെ കോടതി നടപടികള്‍ ജനം അറിയുന്നത് ഒരു പറ്റം അഭിഭാഷകര്‍ തടഞ്ഞിരിക്കുകയാണ്. മനഃപ്പൂര്‍വ്വം പ്രകോപനം സൃഷ്ടിക്കുന്ന നിലപാടാണ് അഭിഭാഷക സംഘടനയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്.
മീഡിയ റൂം മാത്രമല്ല ബാര്‍ അസോസിയേഷനുള്‍പ്പെടെയുള്ള സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സംവിധാനവും കോടതിവളപ്പില്‍ ഒരുക്കിയിട്ടുള്ളത് ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ്. ലൈംഗിക പീഡനക്കേസ്സില്‍ അകപ്പെട്ട ഗവ. പ്ലീഡറെ രക്ഷിക്കാന്‍ നന്നായി കേസ് നടത്തുകയാണ്, അല്ലാതെ മാധ്യങ്ങള്‍ക്കു മീതെ കുതിര കയറുകയല്ല അഭിഭാഷകര്‍ ചെയ്യേണ്ടത്.
അധികാരമില്ലാത്ത കാര്യത്തില്‍ കോടതിയെയും മറികടന്ന് തീരുമാനം പറയുന്ന കുറച്ച് അഭിഭാഷകരുട നിലപാടില്‍ ഹൈക്കോടതി തുടരുന്ന മൗനം അവസാനിപ്പിക്കണം. അപ്രഖ്യാപിത മാധ്യമ അടിയന്തിരാവസ്ഥയ്ക്കെതിരെ സാംസ്കാരിക, ബുദ്ധിജീവി സമൂഹം ശക്തമായി പ്രതികരിക്കാന്‍ മുന്നോട്ടുവരണമെന്നും കെയുഡബ്ല്യുജെ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: