തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനം വിവാദമാക്കരുതെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എല്ലാ വിഭാഗങ്ങളുമായി ചര്‍ച്ച ചെയ്ത് സമവായമുണ്ടാക്കണം. മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത് അവസാനവാക്കല്ല. ആചാരാനുഷ്ഠാനങ്ങളില്‍ കാലോചിതമായ മാറ്റം വരണം. എല്ലാ ദിവസങ്ങളിലും നട തുറക്കണമെന്ന നിര്‍ദ്ദേശം പരിഗണിക്കാവുന്നതാണ്. ഇക്കാര്യത്തില്‍ എസ്എന്‍ഡിപി വിവാദത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്എന്‍ഡിപി യോഗം മൈക്രോ ഫിനാന്‍സ് വായ്പാ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി. മൈക്രോഫിനാന്സിംഗില് ഒരുരൂപ പോലും കൈകൊണ്ട് തൊട്ടിട്ടില്ല. എന്നിട്ടും കേസില്‍ പ്രതിയായി. ഒരുഭാഗം മാത്രം കേട്ട് തനിക്കെതിരെ കേസുമായി പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദന് മുന്നോട്ടു പോകുകയായിരുന്നു.
സാമ്പത്തികവളര്‍ച്ച നേടിയാലേ സമുദായത്തിന് രക്ഷയുള്ളൂ. സ്ത്രീകളിലൂടെ സമ്പാദ്യശീലം വളര്‍ത്താനാണ് എസ്എന്‍ഡിപി ശ്രമിച്ചത്. രാജവാഴ്ചയില്‍ ഉദ്യോഗം നിഷേധിക്കപ്പെട്ടിരുന്ന സമുദായത്തിന് ജനാധിപത്യത്തിലും വേണ്ട പരിഗണന കിട്ടുന്നില്ല.
യോഗം കൗണ്‍സിലര്‍ എസ്. രഞ്ജിത്ത് ആധ്യക്ഷ്യം വഹിച്ചു. ആലുവിള അജിത്ത് സ്വാഗതവും ഉപേന്ദ്രന് നന്ദിയും പറഞ്ഞു. അഡ്വ എ.എന്‍. രാജന്‍ബാബു മുഖ്യപ്രഭാഷണം നടത്തി. ധനലക്ഷ്മി ബാങ്ക് റീജിയണല്‍ മാനേജര്‍ രാജന് സ്ലീബ, ബ്രാഞ്ച് മാനേജര്‍ മീനാക്ഷി സുന്ദരം, നേതാക്കളായ ഡി. പ്രേംരാജ്, ചൂഴാല്‍ ജി. നിര്മലന്, നഗരസഭാ കൗണ്‍സിലര്‍ ഗിരി ഒറ്റിയില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: