പേട്ട: ജനറല്‍ ആശുപത്രിയിലെ ലാബില്‍ പരിശോധന പ്രഹസനമാവുന്നു. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നല്കുന്ന രക്തം, കഫം, മലം, മൂത്രം തുടങ്ങിയവയുടെ പരിശോധനയിലാണ് ശരിയായവിധം വിവരം നല്‍കാതെ രോഗികളെ വലയ്ക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബില്‍ നൂറുകണക്കിന് പേരാണ് പ്രതിദിനം പരിശോധനയ്ക്കായി എത്തുന്നത്. ഇവര്‍ നല്കുന്ന സാമ്പിളുകള്‍ കൃത്യമായി പരിശോധനയ്ക്ക് എടുക്കാതെ സ്റ്റിക്കറും ഒട്ടിച്ച് മണിക്കൂറുകളോളമാണ് ലാബിലെ കൗണ്ടറിന് പുറത്ത് വെച്ചിരിക്കുന്നത്. ഈ സമയം ലാബ് ജീവനക്കാര്‍ സീരിയല്‍ സിനിമാ കഥകള്‍ പറഞ്ഞ് രസിക്കുന്ന കാഴ്ചയാണുളളതെന്ന് പരിശോധന ഫലത്തിന് കാത്തിരിക്കുന്ന രോഗികള്‍ പറയുന്നു. ഒടുവില്‍ പ്രതിഷേധം ഉന്നയിക്കുന്നതോടെയാണ് ഇവ ലാബിനുളളിലേയ്ക്ക് സാമ്പിളുകള്‍ കൊണ്ട് പോകുന്നത്. ഒന്നോ രണ്ടോ മണിക്കൂറുകൊണ്ട് പരിശോധന ഫലം ലഭിക്കേണ്ട സ്ഥാനത്ത് പലപ്പോഴും ആറു മുതല്‍ എട്ട് മണിക്കൂര്‍ വരെ ഫലത്തിന് വേണ്ടി കാത്തിരിക്കേണ്ട ഗതികേടാണ് രോഗികള്‍. എന്നാല്‍ ലഭിക്കുന്ന റിപ്പോര്‍ട്ടില്‍ പരിശോധന വിവരം രേഖപ്പെടുത്താറില്ലെന്നാണ് രോഗികളുടെ കൂട്ടിരിപ്പുകാര്‍ പറയുന്നത്.
കഴിഞ്ഞ ബുധനാഴ്ച രാവിലെ പത്ത് മണിയോടെ മൂത്രം പരിശോധനയ്ക്കായി ലാബിലെത്തിയ പൂന്തുറ സ്വദേശിയായ പെണ്‍കുട്ടിക്ക് വൈകുന്നേരം 6ന് ലഭിച്ച റിപ്പോര്‍ട്ടില്‍ പേരും വയസ്സും മാത്രമാണ് രേഖപ്പെടുത്തിയിട്ടുളളത്. ഇത് ജീവനക്കാരുടെയടുത്ത് ചൂണ്ടികാണിച്ചപ്പോള്‍ ഡോക്ടറെ കാണിച്ചാല്‍ മതിയെന്നായി ലാബ് ജീവനക്കാരുടെ ഭാഷ്യം. എന്നാല്‍ ശരിയായ വിവരം ഇല്ലാത്തതുകൊണ്ട് മരുന്ന് പോലും കുറിച്ച് തരാന്‍ കഴിയുകയില്ലെന്ന് പറഞ്ഞ് ഡോക്ടറും കയ്യൊഴിയുകയായിരുന്നു. ഒപി രോഗികള്‍ക്ക് പുറമെ ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നവര്‍ക്കും വ്യക്തതയില്ലാത്ത പരിശോധനാഫലം ലഭിച്ചിട്ടുളളതായും ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ ധര്‍മ്മാശുപത്രിയിലെ ലാബില്‍ രോഗനിര്‍ണ്ണയ പരിശോധന പ്രഹസനമാവുമ്പോള്‍ ബന്ധപ്പെട്ട അധികൃതര്‍ ഇക്കാര്യത്തില്‍ നിശബ്ദതപാലിക്കുകയാണ്. ഇതോടെ ഇവിടെ എത്തുന്ന മിക്ക രോഗികളും ലാബ് പ്രവര്‍ത്തനത്തിന്റെ അപാകതയില്‍ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. സ്വകാര്യ ആശുപത്രികളിലേയ്ക്ക് പോകാന്‍ കഴിയാത്തവര്‍ വേണ്ട ചികിത്സ ലഭിക്കാത്ത അവസ്ഥയിലുമാണ്. ലാബിലുളള ജീവനക്കാര്‍ ശരിയായ പ്രാവീണ്യം ഇല്ലാത്തവരാണെന്ന ആക്ഷേപവുമുണ്ട്. വി.എസ്. ശിവകുമാര്‍ ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ നിയമനങ്ങളില്പ്പെട്ടവെരയാണ് ലാബില്‍ നിയോഗിച്ചിട്ടുളളത്. രോഗികളെ പ്രതിസന്ധിയിലാക്കുന്ന സര്‍ക്കാര്‍ ആശുപത്രിയിലെ പ്രവര്‍ത്തനം ആരോഗ്യവകുപ്പ് കണ്ടില്ലെന്ന് നടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: