തിരുവനന്തപുരം: നഗരസഭാ മുന്‍ മേയര്‍ ജയന്‍ബാബു ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെയുള്ള അഴിമതികള്‍, ക്രമക്കേടുകള്‍ എന്നിവ സംബന്ധിച്ച പരാതി തിരുവനന്തപുരം വിജിലന്‍സ് ജഡ്ജ് എം. ബദറുദ്ദീന്‍ ഫയലില്‍ സ്വീകരിച്ചു. 2010-11 സാമ്പത്തിക വര്‍ഷത്തില്‍ നഗരസഭയില്‍ വ്യാപകമായ അഴിമതികളും, ക്രമക്കേടുകളും നിയമലംഘനങ്ങളും മുനിസിപ്പാലിറ്റിചട്ടലംഘനങ്ങളും വ്യാപകമായി നടന്നുവെന്ന ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള പരാതിയിന്മേലാണ് കേസ് ഫയലില്‍ സ്വീകരിച്ചത്. പൊതു പ്രവര്‍ത്തകനായ പായ്ച്ചിറ നവാസ് നല്കിയ ഹര്‍ജിയിലാണ് നടപടി. 2010-11 സാമ്പത്തിക വര്‍ഷത്തില്‍ നഗരസഭ നടപ്പാക്കിയ ഉള്ളൂര്‍ പാര്‍ക്കിംഗ് ഏരിയ നിര്‍മ്മാണത്തിനായി കരാറുകാരന് വ്യവസ്ഥകള്‍ പാലിക്കാതെയും സാങ്കേതിക അനുമതി വാങ്ങാതെയും 20ലക്ഷം രൂപ അനുദിച്ചുനല്കി. കരാര്‍ വെറും 9 ലക്ഷം രൂപക്കായിരുന്നു. ഈ നിര്‍മ്മാണം മേയറുടെ സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയത്. ഇത് കൂടാതെ ജയന്‍ബാബു മേയറായിരുന്നപ്പോള്‍ നടപ്പിലാക്കിയ വാത്മീകി അംബേദ്കര്‍ ആവാസ് യോജന എന്ന പദ്ധതിക്ക് വേണ്ടി ഒരു കോടിരൂപ പാഴാക്കിയതായും ചൂണ്ടിക്കാണിക്കുന്നു. ഇതിലും മുന്‍ ഡെപ്യൂട്ടി മേയര്‍ ജയപ്രകാശ്, നഗരസഭാ സെക്രട്ടറി കെ. ബിജു, അഡീഷണല്‍ സെക്രട്ടറി സി. രാധാകൃഷ്ണക്കുറുപ്പ്, മുന്‍ കോര്പ്പറേഷന് എഞ്ചിനീയര്‍ ബിഎസ് ജയകുമാര്‍ എന്നിവര്‍ ഇതില്‍ ഉത്തരവാദികളാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തിമാക്കിയിരുന്നു. ജയന്‍ബാബു നടപ്പിലാക്കിയ അക്ഷയ പദ്ധതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ധനവിനിയോഗം നടത്തിയത് മൂലം പൊതുഖജനാവിന് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായും പരാതിക്കാരന് കോടതിയെ ബോധിപ്പിച്ചു. ഒരു കോടി മുടക്കിയ പദ്ധതിയില്‍ 50 രൂപയുടെ ക്രമക്കേടുകള്‍ നടന്നതായും പത്ത് ലക്ഷം രൂപയുടെ കമ്പ്യൂട്ടര്‍ സാധനങ്ങള്‍ കാണാനില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് പറയുന്നു.
ലോക്കല്‍ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ടിന് നിയമപരമായി പ്രസക്തിയില്ലെന്ന നിയമോപദേശകന്റെ വാദം തള്ളിയാണ് ജഡ്ജി പരാതി ഫയലില്‍ സ്വീകരിച്ചത്. കേസ് പരിഗണിക്കുന്നത് സപ്തംബര്‍ 9 ലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: