റിയോ ഡി ജനീറോ: കാത്തിരിപ്പിനൊടുവിൽ കാനറികൾ ഏറെ പ്രതീക്ഷിച്ച സ്വർണ്ണം കയ്യിലെത്തി. പതിനായിരങ്ങളെ സാക്ഷിയാക്കി മാരക്കാനയിൽ ഇന്നലെ നടന്ന പുരുഷ ഫുട്ബോൾ ഫൈനലിൽ ജർമ്മനിയെ പരാജയപ്പെടുത്തിയായിരുന്നു നെയ്മറും കൂട്ടരും ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ് സ്വർണ്ണം കഴുത്തിലണിഞ്ഞത്. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ 5-4നായിരുന്നു ബ്രസീൽ വിജയിച്ചുകയറിയത്. നാലാം തവണ ഫൈനലിൽ കളിച്ചാണ് ബ്രസീൽ പൊന്നണിഞ്ഞത്. മുൻപ് മൂന്ന് തവണയും ഫൈനലിൽ അവർ തോറ്റു.
1984-ൽ ഫ്രാൻസിനോടും 1988-ൽ സോവിയറ്റ് യൂണിയനനോടും 2012ലെ കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്സിൽ മെക്സിക്കോയോടുമായിരുന്നു കാനറികളുടെ ഫൈനൽ പരാജയം. 1996, 2008 ഒളിമ്പിക്സുകളിൽ വെങ്കലവും നേടി.
നിശ്ചിത സമയത്തും അധികമസയത്തും ഇരുടീമുകളും 1-1ന് സമനിലയിൽ പിരിഞ്ഞതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടിൽ നെയ്മറെടുത്ത അവസാന കിക്ക് ജർമ്മൻ വലയിൽ കയറിയതോടെ ഒളിമ്പിക്സ് ഫുട്ബോളിന്റെ ചരിത്രത്തിൽ കാനറികൾ തങ്ങളുടെ ആദ്യ സ്വർണ്ണവുംേനടി. സ്വന്തം നാട്ടിൽ നടന്ന 2014 ലോകകപ്പ് സെമിഫൈനലിൽ ജർമനിയോടേറ്റ 7-1ന്റെ ഞെട്ടിക്കുന്ന തോൽവിക്കുള്ള മധുര പ്രതികാരം കൂടിയായിരുന്നു ബ്രസീലിന്റെ വിജയം.
ഷൂട്ടൗട്ടിൽ ജർമ്മനിക്കായി കിക്കെടുത്തവരിൽ മത്ത്യായസ് ജിന്റർ, സെർജി ഗ്നാബ്രി, ജൂലിയൻ ബ്രാൻഡ്റ്റ്, നിക്ക്ലസ് സ്യുലെ എന്നിവർ അവസാന കിക്കെടുത്ത നിൽസ് പീറ്റേഴ്സണ് ലക്ഷ്യം പിഴച്ചു. പീറ്റേഴ്സന്റെ ഷോട്ട് ബ്രസീൽ ഗോളി വിവെർട്ടൻ തട്ടിയകറ്റുകയായിരുന്നു. ബ്രസീലിനായി റെനാറ്റോ അഗസ്റ്റൂസോ, മാർക്വീഞ്ഞോസ്, റാഫീറ്റോ, ലുവാൻ, നെയ്മർ എന്നിവർ ലക്ഷ്യം കണ്ടതോടെ സ്വർണ്ണം കാനറികൾക്ക്.
കളിയുടെ തുടക്കം മുതൽ ബ്രസീലിന്റെ മുന്നേറ്റമായിരുന്നു മൈതാനത്ത് കണ്ടത്. നിരവധി അവസരങ്ങൾ തുറന്നെടുത്ത ശേഷം കളിയുടെ 27-ാം മിനിറ്റിൽ ആദ്യ ഗോൾ. ബോക്സിന് പുറത്തുനിന്ന് നെയ്മറെടുത്ത മനോഹരമായൊരു ഫ്രീ കിക്ക് ജർമനിയുടെ വലയിൽ കയറി. എന്നാൽ അതേ നാണയത്തിൽ തിരിച്ചടിച്ച ജർമനി ക്യാപ്റ്റൻ മാക്സിമില്ല്യൻ മേയറിലൂടെ 59-ാം മിനിറ്റിൽഗോൾ മടക്കി.
പിന്നീട് ഇരുടീമുകളും വിജയ ഗോളിനായി പരിശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. നിശ്ചിത സമയത്തിന്റെ അവസാന മിനിറ്റുകളിൽ ബ്രസീൽ നിരന്തരം ബോക്സിൽ പന്തെത്തിച്ചെങ്കിലും കരുത്തുറ്റ പ്രതിരോധം തീർത്ത് ജർമ്മനി അവയെല്ലാം വിഫലമാക്കി. ഇതോടെ നിശ്ചിത സമയത്ത് ഇരു ടീമുകളും 1-1ന് സമനില പാലിച്ചു.
തുടർന്ന് മത്സരം അധികസമയത്തേക്ക്. പിന്നീടും ഇരുടീമുകളും വാശിയോടെ കളിച്ചെങ്കിലും വിജയഗോൾ മാത്രം വിട്ടുനിന്നു. ഇതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: