റിയോ ഡി ജനീറോ: ദീർഘദൂര ഓട്ടത്തിൽ തന്നെ വെല്ലാൻ ആരുമില്ലെന്ന് പ്രഖ്യാപിച്ച് ബ്രിട്ടന്റെ മോ ഫറ ഒളിമ്പിക്സിൽ ഇരട്ട സ്വർണ്ണം തികച്ചു. പുരുഷ വിഭാഗം 5000 മീറ്റർ ഓട്ടത്തിൽ 13 മിനിറ്റ് 03:30 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് 33കാരനായ ഫറ റിയോയിൽ ഇരട്ട സ്വർണം തികച്ചത്.
നേരത്തെ 10000 മീറ്റർ ഓട്ടത്തിലും ഫറേയ്ക്കായിരുന്നു സ്വർണം. കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്സിലും ഫറക്കായിരുന്നു 5000, 10000 മീറ്ററുകളിൽ സ്വർണ്ണം.
ഇതോടെ ആധുനിക ഒളിമ്പിക്സിൽ രണ്ട് ഒളിമ്പിക്സുകളിലുമായി 5000, 10000 മീറ്ററുകളിൽ സ്വർണ്ണം നേടുന്ന ആദ്യ അത്ലറ്റ് എന്ന റെക്കോർഡും ഫറ സ്വന്തമാക്കി.
ഇന്നലെ 5000 മീറ്ററിൽ ഫറക്ക് പിന്നിൽ 13 മിനിറ്റ് 03:90 സെക്കൻഡിൽ ഓടിയെത്തിയ അമേരിക്കയുടെ പോൾ കിപ്കെമോയ് ചെലിമോ വെള്ളിയും എത്യോപ്യയുടെ ഹാഗോസ് ഗെബ്രിവെറ്റ് 13:04.35 സെക്കൻഡിൽ ഓടിയെത്തി വെങ്കലവും സ്വന്തമാക്കി.
10000 മീറ്റർ മത്സരത്തിനിടെ അമേരിക്കൻ താരമായ റെപ്പിനോട് കുട്ടിയിടിച്ച് ട്രാക്കിൽ വീണ ഫറെ പോരാട്ടവീര്യത്തോടെ എഴുന്നേറ്റ് ഓടിയാണ് സ്വർണം സ്വന്തമാക്കിയിരുന്നത്. 5000 മീറ്റർ ഹീറ്റ്സിലും സഹതാരവുമായി ഫറ കുട്ടിയിടിച്ചിരുന്നു. എങ്കിലും വീഴാതെ ബാലൻസ് നിയന്ത്രിച്ച ഫറ ഹീറ്റ്സിൽ രണ്ടാമനായി ഫിനിഷ് ചെയ്താണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. മൂന്ന് ലോക ചാമ്പ്യൻഷിപ്പുകളിൽ നിന്നായി ഈയിനങ്ങളിൽ അഞ്ച് സ്വർണ്ണവും ഒരു വെള്ളിയും ഫറയുടെ ശേഖരത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: