ടോക്കിയോ: ശക്തിയേറിയ മിന്ദുലെ ചുഴലിക്കാറ്റ് ഇന്ന് ജപ്പാനിലെത്തുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് പല സ്ഥലങ്ങളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ചുഴലിക്കാറ്റിന് മുന്നോടിയായി ജപ്പാനിലുണ്ടായ ശക്തമായ മഴയും കാറ്റും ജനജീവിതം താറുമാറാക്കി.
മിയകെ ദ്വീപില്‍ രൂപപ്പെട്ട കാറ്റ് പ്രദേശിക സമയം ഉച്ചയ്ക്കു ശേഷം ഉത്തര ടോഹോകുവില് എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിപ്പ് നല്‍കിയത്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയിലായിരിക്കും കാറ്റ് വീശുക. കാറ്റിനൊപ്പം മഴ കൂടുതല്‍ ശക്തിപ്രാപിക്കുമെന്നും മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളിലേക്കുള്ള 387 വിമാന സര്‍വ്വീസ് റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. ടോക്കിയോ വിമാനത്താവളത്തില്‍നിന്നുള്ള വിമാനങ്ങളാണ് റദ്ദാക്കിയവയില്‍ ഭൂരിഭാഗവും. ആഭ്യന്തര സര്‍വീസ് നടത്തുന്ന 145 വിമാനങ്ങളും റദ്ദാക്കിയതായി ജപ്പാന് എയര്‍ലൈന്‍സ് അറിയിച്ചു. ഇതുമൂലം 5,000ഓളം യാത്രക്കാരാണ് പ്രതിസന്ധിയിലായത്.
അതേസമയം, സൂപ്പര്‍ ഫാസ്റ് ബുള്ളറ്റ് ട്രെയിന്‍ അടക്കമുള്ള ട്രെയിന്‍ സര്‍വീസുകള്‍ രാവിലെ മുടക്കം കൂടാതെ നടന്നതായി അധികൃതര്‍ അറിയിച്ചു.
ഇന്നു രാവിലെ മിയാകേ ദ്വീപില്‍ 25 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയടിച്ചതെന്നു വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആര്‍ക്കെങ്കിലും പരുക്കേറ്റതായോ നാശനഷ്ടങ്ങള്‍ ഉണ്ടായതായോ വിവരമില്ല. 2,600 പേരാണ് ദ്വീപിലുള്ളത്. ശനിയാഴ്ച ഹോക്കൈദോയില് കടല്‍ക്ഷോഭവും നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: