ഹൈദരാബാദ്: തെലങ്കാനയിലെ ഖമ്മാമില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 14 പേര് മരിച്ചു. പതിനെട്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. ഹൈദരാബാദില്‍ നിന്നും ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി കിനഡയിലേക്ക് പോയ സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്. നായകന്ഗുഡമില് നിയന്ത്രണം വിട്ട ബസ് നാഗാര്‍ജുനസാഗര്‍ കനാലിന്റെ പാലം തകര്‍ത്ത് താഴെയ്ക്ക് പതിക്കുകയായിരുന്നു.
മിയാപൂരില്‍ നിന്നും കഴിഞ്ഞ രാത്രി 10ന് സര്‍വീസ് തുടങ്ങുമ്പോള്‍ ബസില്‍ 26 യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന. ഫയര്‍ഫോഴ്സും മുങ്ങല്‍ വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തുകയാണ്. വെള്ളത്തില്‍ മുങ്ങിയ ബസില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടോ
എന്നാണ് പരിശോധിക്കുന്നത്.
പരിക്കേറ്റവരെ ഖമ്മാമിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ക്ക് ഏറ്റവും മെച്ചപ്പെട്ട ചികിത്സ നല്‍കുമെന്ന് തെലങ്കാന മുഖ്യമന്ത്രി അറിയിച്ചു.ഏഴു പേര് സംഭവസ്ഥലത്തും മൂന്നു പേര് ആശുപത്രിയിലും വച്ചാണ് മരിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
ഡ്രൈവറുടെ അനാസ്ഥയാണ് അപകടകാരണമെന്ന് പോലീസ് പറയുന്നു. അമിത വേഗതയിലായിരുന്ന ബസ് പാലത്തില്‍ കയറിയപ്പോള്‍ പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടത്തിന് ഇടയാക്കിയത്. അപകടത്തില്‍ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവും അനുശോചിച്ചു.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവരില്‍ കൂടുതലും ആന്ധ്രയിലെ കിഴക്കന്‍ ഗോദാവരി, പടിഞ്ഞാറന്‍ ഗോദാവരി ജില്ലകളില്‍ ഉള്ളവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: