ന്യൂദല്‍ഹി: ഭരണഘടനയ്ക്ക് വിധേയമായ ശാശ്വതവും ദീര്‍ഘവീക്ഷണവുമുള്ള പരിഹാരമാണ് ജമ്മു കാശ്മീരിന് ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിലെ സ്ഥിതിഗതികളില്‍ കടുത്ത ആശങ്കയും വേദനയും പ്രകടിപ്പിച്ച പ്രധാനമന്ത്രി സംഘര്‍ഷത്തില്‍ ജീവന് നഷ്ടപ്പെട്ടവര്‍ ഭാരതത്തിന്റെ ഭാഗമാണെന്നും വ്യക്തമാക്കി.
യുവാക്കള്‍, സുരക്ഷാ സൈനികര്‍, പോലീസ് സേനാനാംഗങ്ങള് എന്നിവരിലാരായാലും ജീവന് പൊലിയുന്നത് വേദനാജനകമാണ്. സമാധാനം പുനഃസ്ഥാപിക്കാന്‍ ചര്‍ച്ച ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ മോദി ഇതിന് എല്ലാ രാഷട്രീയ കക്ഷികളും ഒരുമിച്ച് പ്രയത്നിക്കണമെന്നും ആവശ്യപ്പെട്ടു. ജമ്മു കാശ്മീരിലെ പ്രതിപക്ഷ കക്ഷി നേതാക്കളുടെ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു പ്രധാനമന്ത്രി.
കേന്ദ്ര സര്‍ക്കാരും രാജ്യവും ജമ്മു കശ്മീരിനൊപ്പമാണ്. സംസ്ഥാനത്തിന്റെ വികസനത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മോദി വ്യക്തമാക്കി. ജമ്മു കാശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സിലെ ഒമര്‍ അബ്ദുള്ള, കോണ്‍ഗ്രസിലെ ഗുലാം അഹമ്മദ് മീര്‍, പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ടിലെ ഹക്കീം മുഹമ്മദ്, സിപിഎമ്മിലെ എം.വൈ. തരിഗാമി, ഡമോക്രാറ്റിക് പാര്‍ട്ടി നാഷണലിസ്റ്റിലെ ഗുലാം ഹസ്സന് മിര്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
പ്രധാനമന്ത്രിയുടെ നിലപാടിനെ ഒമര്‍ അബ്ദുള്ള സ്വാഗതം ചെയ്തു. വികസനം കൊണ്ട് മാത്രം കാശ്മീരിന്റെ പ്രശ്നം പരിഹരിക്കാനാകില്ലെന്നും രാഷ്ട്രീയ പരിഹാരം വേണമെന്നും മോദി അഭിപ്രായപ്പെട്ടതായി ഒമര്‍ പറഞ്ഞു. അക്രമികള്‍ക്കെതിരെ പെല്ലറ്റ് ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: