തിരുവനന്തപുരം: ശബരിമല വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. പാര്‍ട്ടിയെ വിശ്വാസികളില്‍ നിന്നും അകറ്റാനുള്ള ശ്രമം എല്ലാക്കാലത്തും നടന്നിട്ടുണ്ടെന്ന് പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആരാധനാലയങ്ങള്‍ പൊളിക്കാന്‍ നടക്കുന്നവര്‍ എന്ന പ്രചരണമായിരുന്നു ആദ്യ കാലങ്ങളില്‍ നടന്നിരുന്നതെന്നും പിണറായി വിജയന് പറയുന്നു.
ശബരിമലയിലെ തീർത്ഥാടന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളിലും ഹജ്ജ് തീർത്ഥാടകർക്ക് സഹായം നൽകുന്ന സംരംഭത്തിലും ഒരേ മനസ്സോടെ ഞങ്ങൾക്ക് മുഴുകാൻ കഴിയുന്നത്, മതത്തിന്റെയോ ജാതിയുടെയോ പരിമിതികൾക്കപ്പുറം മനുഷ്യനെ കാണാൻ കഴിയുന്നത് കൊണ്ടാണെന്നും ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് ചെയ്ത കാര്യങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള പോസ്റ്റിൽ മുഖ്യമന്ത്രി പറയുന്നു.
ഹാജിമാര്‍ക്കും കുടെ വരുന്നവര്‍ക്കുമായി 1600 പേര്‍ക്ക് ഒരുസമയം താമസിക്കാനുള്ള ഹജ്ജ് ക്യാമ്പ് നെടുമ്പാശ്ശേരിയിൽ ഉദ്ഘാടനം ചെയ്തത് അത്യധികം സന്തോഷത്തോടെയാണ്.
കേരളത്തില്‍ നിന്ന് ഈ വര്‍ഷം ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര് സര്‍ക്കാര്‍ ക്വാട്ടയില്‍ പോവുകയാണ്. 11000 പേര് കേരളത്തില്‍നിന്ന് ഹജ്ജ് അനുഷ്ഠിക്കും. യുപി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഹാജിമാര്‍ പോകുന്ന ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. കേരളത്തില്‍ നിന്ന് 4847 പേര്‍ക്കാണ് ക്വാട്ട അനുവദിച്ചത്. ക്വാട്ടയില്‍ കവിഞ്ഞ് മറ്റുള്ളവര്‍ക്കു കൂടി സൗകര്യമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹജ്ജ് കമ്മിറ്റിയും സമയബന്ധിതമായി ഇടപെട്ടതിന്റെ ഫലമാണ് ഇത്രയും പേര്‍ക്ക് അനുവാദം കിട്ടിയത്.
ഹജ്ജിന് പോകുന്നവര്‍ക്കായി സൗകര്യം ഒരുക്കുന്നതില്‍ കേരളം മാതൃകയാണ്. ഹജ്ജ് ക്യാമ്പും വളണ്ടിയര്‍മാരും പ്രതിഫലേച്ഛയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യത്തില്‍ കേരള മോഡല്‍ പിന്തുടരണമെന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയും സൗദി കോണ്‍സുലേറ്റും മറ്റ് സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നത്. ഹാജിമാര്‍ പോയി വരുന്നതു വരെയുള്ള അവരുടെ ക്ഷേമം ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഹജ്ജ് ക്യാമ്പിനും വേണ്ട സൗകര്യമൊരുക്കാന്‍ സിയാലിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി പണം ചെലവാക്കാനും അനുമതി കൊടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: