പയ്യന്നൂര്‍: ഡിവൈഎഫ്ഐ നേതാവിനെതിരെ കാപ്പ ചുമത്തിയ പോലീസ് നടപടിക്കെതിരെ ഭീഷണിയുമായി സിപിഎം നേതൃത്വം രംഗത്ത്. പയ്യന്നൂരിലെ ബിഎംഎസ് നേതാവായിരുന്ന രാമചന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന ഒന്നാം പ്രതിയായ ഡിവൈഎഫ്ഐ നേതാവ് നന്ദകുമാറിനെതിരെ കാപ്പ ചുമത്തിയതിനെതിരെയാണ് സിപിഎം ജില്ലാ നേതൃത്വംതന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്നലെ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ നഗരത്തിലും പോലീസ് സ്റ്റേഷന് മുന്നിലും പോലീസിനെതിരെ സംഘടിതമായി എത്തിയ സിപിഎമ്മുകാര്‍ പ്രതിഷേധിച്ചു. പ്രതിഷധത്തിനിടയിലെ മുദ്രാവാക്യങ്ങളെല്ലാം കണ്ണൂര്‍ ജില്ലാ സൂപ്രണ്ടിനെതിരെയായിരുന്നു. അസഭ്യമായ ഭാഷയില്‍ ഭീഷണിമുഴക്കിയ സംഘം കാപ്പ ചുമത്തിയ നടപടി പോലീസ് പിന്‍വലിക്കണമെന്നും ഭരണം മാറിയിട്ടും മാറാത്ത പോലീസിനെതിരെ ആഭ്യന്തരവകുപ്പ് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
സിപിഎം അധികാരത്തിലെത്തിയ ശേഷം പയ്യന്നൂര്‍ മേഖലയില്‍ നടന്ന കൊലപാതകക്കേസുകളില്‍ ഉള്‍പ്പെടെ സിപിഎം നേതൃത്വം പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതും പോലീസിനെ ഭീഷണിപ്പെടുത്തുന്നതും പതിവായിരിക്കുകയാണ്. ഇതുകൊണ്ടുതന്നെ കൊലക്കേസുകളില്‍ ഉള്‍പ്പെടെ യഥാര്‍ത്ഥ പ്രതികളെ പിടികൂടാനാവാതെ പോലീസ് ബുദ്ധിമുട്ടുകയാണ്. സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ കേസുകളുടെ അന്വേഷണം തന്നെ വഴിമുട്ടിയ സ്ഥിതിയാണ്. മാത്രമല്ല മേഖലയിലെ സംഘപരിവാര്‍ സംഘടനകളുടെ നേതാക്കളെ ഉള്‍പ്പെടെ പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം കളളക്കേസില്‍ ഉള്‍പ്പെടുത്തി കേസെടുക്കുന്ന സ്ഥിതിയാണ് നിലവിലുളളത്. പാര്‍ട്ടിയുടെ ഇടപെടല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍തന്നെ പ്രതിഷേധത്തിന് കാരണണായിട്ടുണ്ട്. പാര്‍ട്ടി നേതൃത്വത്തിന്റെ ഇംഗിതത്തിന് വഴങ്ങാത്ത ജില്ലാ പോലീസ് സൂപ്രണ്ടിനെ സ്ഥലം മാറ്റാനുളള നീക്കങ്ങളും ഉന്നതതലത്തില്‍ ആരംഭിച്ചതായി സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: