കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ അലങ്കോലപ്പെടുത്താന്‍ ജില്ലയിലെങ്ങും സിപിഎം ശ്രമം. വര്‍ഷങ്ങളായി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്താകമാനം നടത്തിവരുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് സമാന്തരമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചും ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട് ബാലഗോകുലം ഉയര്‍ത്തിയ പതാകകളും പോസ്റ്ററുകളും വ്യാപകമായി ജില്ലയിലുടനീളം നശിപ്പിച്ചുമാണ് ആഘോഷ പരിപാടികള്‍ അലങ്കോലപ്പെടുത്താന്‍ ആസൂത്രിതമായ നീക്കം നടക്കുന്നത്. സിപിഎം ഉന്നത നേതൃത്വം ആസൂത്രണത്തിന്റെ ഫലമാണ് നീക്കങ്ങള്‍. കരുതിക്കൂട്ടി പ്രശ്നങ്ങള്‍ സൃഷ്ടിച്ച് ശ്രീകൃഷ്ണജയന്തി ആഘോഷം അലങ്കോലപ്പെടുത്താനുളള സിപിഎം ശ്രമത്തിനെതിരെ പാര്‍ട്ടി പ്രവര്‍ത്തര്‍ക്കിടയില്‍ ഉള്‍പ്പെടെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഹൈന്ദവ വിശ്വാസികള്‍ ഒന്നാകെ അണിനിരന്നുകൊണ്ട് കക്ഷിരാഷ്ടീയത്തിനതീതമായി ഗ്രാമഗ്രാമാന്തരങ്ങള്‍ തോറും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടത്തിവരുന്ന ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളില്‍ ആയിരക്കണക്കിന് അമ്മമാരും കുട്ടികളും ഉള്‍പ്പെടെ പങ്കെടുക്കാറുണ്ട്. വര്‍ഷം തോറും വന്‍ ജനപങ്കാളിത്തമാണ് ബാലഗോകുലത്തിന്റെ ആഘോഷ പരിപാടികളില്‍ പങ്കെടുക്കാറുളളത്. പൊതുസമൂഹം ഒന്നാകെ ആത്മീയതയിലേക്ക് തിരിയുകയും കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രം ഉപേക്ഷിച്ചു തുടങ്ങുന്നതായി ബോധ്യപ്പെടുകയും ചെയ്ത സിപിഎം നേതൃത്വം കഴിഞ്ഞ വര്‍ഷം മുതലാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ അലങ്കോലപ്പെടുത്താന്‍ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ പരിപാടികളുമായി രംഗത്തെത്തിയത്.
കഴിഞ്ഞതവണ ഓണാഘോഷ സമാപനമെന്ന പേരിലാണ് പരിപാടികള്‍ സിപിഎം ആസൂത്രണം ചെയ്തത്. ഇത്തവണയാകട്ടെ ചട്ടമ്പിസ്വാമി ദിനാഘോഷമെന്ന പേരിലാണ് ശ്രീകൃഷ്ണജയന്തി നാളില്‍ ആഘോഷം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ജില്ലയില്‍ 200 ഓളം കേന്ദ്രങ്ങളില്‍ ആഘോഷം നടത്തുമെന്ന് പറഞ്ഞെങ്കിലും ജനപങ്കാളിത്തമില്ലാത്തതിനാല്‍ നാമമാത്രമായ സ്ഥലങ്ങളില്‍ പേരിന് പരിപാടി നടത്തേണ്ടി വരികയായിരുന്നു. മാത്രമല്ല തളിപ്പറമ്പ് കൂവേരിയില്‍ സിപിഎം സംഘടിപ്പിച്ച ഘോഷയാത്രയില്‍ ശ്രീനാരായണ ഗുരുവിനെ കുരിശില്‍ തറിച്ചുകൊണ്ടുളള പ്ലോട്ട് അവതരിപ്പിച്ചത് ഏറെ വിവാദമാവുകയും ചെയ്തിരുന്നു. ഇത്തവണ കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും വ്യത്യസ്തമായി ആഭാസകരമായ പരിപാടികളാണ് സിപിഎം ജില്ലയില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. നാടുനീളെ പാര്‍ട്ടി പതാകക്ക് പകരം വ്യത്യസ്ത നിറങ്ങളിലുളള കൊടികള്കെട്ടിയും പാര്‍ട്ടിനേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് സാംസ്ക്കാരിക സമ്മേളനം എന്ന പേരില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുളള പരിപാടികളാണ് നടത്തുന്നത്. ജില്ലയിലെ വീടുകള്‍ തോറും കയറിയിറങ്ങി ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കരുതെന്ന് സഖാക്കള്‍ ഫത്വ പുറപ്പെടുവിച്ചു വരികയാണ്. കൂടാതെ പങ്കെടുത്താല്‍ ഫലം അനുഭവിക്കേണ്ടി വരുമെന്ന തരത്തിലുളള ഭീഷണികളും വ്യാപകമാണ്. ഹൈന്ദവ ആഘോഷ ദിവസങ്ങളില്‍ ഹൈന്ദവസമൂഹത്തെ ഒന്നാകെ അപഹസിക്കുന്ന രീതിയില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്ന പാര്‍ട്ടി ന്യൂനപക്ഷ സമുദായങ്ങളുടെ ആഘോഷ ദിവസങ്ങളില്‍ ഇത്തരം പരിപാടികള്‍ നടത്താന്‍ തയ്യാറാവാതെ പ്രീണനം നടത്തുന്ന നയം പാര്‍ട്ടി അംഗങ്ങള്‍ക്കിടയിലും അണികള്‍ക്കിടയിലും സജീവ ചര്‍ച്ചയായിക്കഴിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: