റിയോ ഡി ജനീറോ: ലോക കായിക ചരിത്രത്തിലെ രണ്ട് മഹാരഥന്മാരുടെ വിടവാങ്ങലിനാണ് റിയോ സാക്ഷ്യം വഹിച്ചത്. ഒന്ന് ട്രാക്കിലെ ഇതിഹാസം സാക്ഷാല്‍ ഉസൈന്‍ ബോള്‍ട്ട്. മറ്റേത് നീന്തല്‍ക്കുളത്തിലെ മിന്നുംതാരം മൈക്കല്‍ ഫെല്‍പ്സ്. 2020ലെ ടോക്കിയോ ഒളിമ്പിക്സില്‍ ഇവര്‍ രണ്ടുപേരും ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. 10,000 5000 മീറ്ററുകളില്‍ സ്വര്‍ണ്ണം നേടിയ ബ്രിട്ടന്റെ മോ ഫറയും ടോക്കിയോയില്‍ ഉണ്ടാവില്ല. നിലവില്‍ 33 കാരനായ ഫറക്ക് നാല് വര്‍ഷം കഴിയുമ്പോഴേക്കും 37 വയസ്സാകും പ്രായം.
തുടര്‍ച്ചയായ മൂന്ന് ഒളിമ്പിക്സുകളില്‍ മൂന്ന് സ്വര്‍ണ്ണം വീതം നേടി ഇതിഹാസമായാണ് ഉസൈന്‍ ബോള്‍ട്ട് വിടചൊല്ലുന്നത്. 2008-ല്‍ 100, 200, 4-100 മീറ്റര്‍ റിലേ എന്നിവയില്‍ പൊന്നണിഞ്ഞ് തുടങ്ങിയ ബോള്‍ട്ട് 2012-ല്‍ ലണ്ടനിലും പിന്നീട് റിയോയിലും ആവര്‍ത്തിച്ചാണ് ഒളിമ്പിക്സില്‍ പുതിയ ചരിത്രം കുറിച്ചത്. ഒളിമ്പിക്സ് തുടങ്ങുന്നതിന് മുമ്പുതന്നെ ബോള്‍ട്ട് ഇത് തന്റെ അവസാനത്തേതാണെന്ന് പ്രഖ്യാപിച്ചിരുന്നു. അടുത്ത വര്‍ഷം ലണ്ടനില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിലും ട്രിപ്പിള്‍ നേടി ട്രാക്കിനോട് പൂര്‍ണ്ണമായും വിടപറയാനാണ് ബോള്‍ട്ടിന്റെ തീരുമാനം.
ഒളിമ്പിക്സിന്റെ ചരിത്രത്തില്‍ സര്‍വ്വകാല റെക്കോര്‍ഡുമായാണ് അമേരിക്കന്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്സ് നീന്തല്‍ക്കുളത്തോട് വിടപറഞ്ഞത്. ഒളിമ്പിക്സ് ചരിത്രത്തില്‍ 13 വ്യക്തിഗത സ്വര്‍ണ്ണമുള്‍പ്പെടെ 23 സ്വര്‍ണ്ണമാണ് െഫല്പ്സ് നാല് ഒളിമ്പിക്സുകളില്‍ നിന്നായി നീന്തിയെടുത്തിട്ടുള്ളത്. റിയോയില്‍ ആറിനങ്ങളില്‍ മത്സരിച്ച ഫെല്‍പ്സ് അഞ്ച് സ്വര്‍ണ്ണവും ഒരു വെള്ളിയും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: