ന്യൂദല്‍ഹി: പാക്കിസ്ഥാനും ചൈനയും കൈവശപ്പെടുത്തിയ പാക് അധീന കശ്മീര്‍ തിരിച്ചു പിടിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ സമര്‍ത്ഥമായി പരിശ്രമിക്കുമെന്നാണ് പ്രതീക്ഷയെന്നും സര്‍സംഘചാലക് ആഗ്രയില്‍ പറഞ്ഞു.
കശ്മീരിന്റെ തന്ത്രപ്രധാന ഭാഗങ്ങള്‍ പാക്കിസ്ഥാന്റെയും ചൈനയുടേയും കൈവശമായിരിക്കുകയാണ്. ഇത് തിരികെ ഭാരതത്തില്‍ ചേര്‍ക്കല്‍ ഭാരത സര്‍ക്കാരിന്റെ കടമയാണ്. പാക് അധീന കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യമായ ഭൂപ്രദേശമാണെന്ന് ഭാരത പാര്‍ലമെന്റ് രണ്ടുവട്ടം പ്രമേയത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. എന്‍ഡിഎ സര്‍ക്കാര്‍ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുമെന്നാണ് പ്രതീക്ഷ, സര്‍സംഘചാലക് പറഞ്ഞു.
കശ്മീരിലെ വിഘടനവാദികള്‍ക്ക് അധികകാലം പ്രത്യയശാസ്ത്ര പിന്തുണ ലഭിക്കില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. കശ്മീരിലെ ഭീകരവാദികള്‍ക്കെതിരെയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിരോധം. കശ്മീരിന്റെ കാര്യത്തില്‍ രാജ്യം ഒറ്റക്കെട്ടാണെന്നും സര്‍സംഘചാലക് വ്യക്തമാക്കി.
വാജ്പേയി സര്‍ക്കാര്‍ നടപ്പാക്കിയ കശ്മീര്‍ നയം പിന്നീട് വന്ന യുപിഎ സര്‍ക്കാര്‍ തുടര്‍ന്നിരുന്നെങ്കില്‍ കശ്മീര്‍ പ്രശ്ന പരിഹാരം സാധ്യമായേനേ. ഒരു തരത്തിലുമുള്ള വികസനവും തൊഴില്‍ ലഭ്യതയും കശ്മീരിലില്ല. മോശം ഭരണത്തിലൂടെ ഏല്‍ക്കേണ്ടിവന്ന കശ്മീരികളുടെ മുറിവുകള്‍ വികസനത്തിലൂടെ മാത്രമേ ഉണക്കാനാകൂ. ദിനംപ്രതി പാക്കിസ്ഥാനിലുണ്ടാകുന്ന അക്രമസംഭവങ്ങളെപ്പറ്റി കശ്മീരികള്‍ക്ക് നല്ല ബോധ്യമുണ്ട്. അതിനാല്‍ തന്നെ അവര്‍ക്ക് പാക്കിസ്ഥാനില്‍ ലയിക്കണമെന്ന് ലവലേശം ആഗ്രഹമില്ല. കശ്മീരികള്‍ ഭാരതത്തില്‍ തന്നെ തുടരണമെന്ന ആഗ്രഹം സൃഷ്ടിക്കുകയെന്നത് നമ്മുടെ സര്‍ക്കാരുകളുടെ ചുമതലയാണ്.
കശ്മീര്‍ താഴ്വരയില് പാക്കിസ്ഥാന് പിന്തുണയോടെ നടക്കുന്ന ഭീകരവാദത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ അതിശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. പ്രശ്നപരിഹാരത്തിനായി ജമ്മു കശ്മീര്‍ സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും സ്വീകരിക്കുന്ന നടപടികള്‍ ശരിയായ ദിശയിലാണെന്നും സര്‍സംഘചാലക് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: