ബെംഗളൂരു: ബെംഗളൂരുവില്‍ പോലീസുകാര്‍ വിദ്യാര്‍ഥിയെ തല്ലിച്ചതച്ചു, വാരിയെല്ല് തകര്‍ത്തു. കൈയിലുണ്ടായിരുന്ന 1,000 രൂപ പിടിച്ചുപറിച്ചു. ബിടിഎം ലേ ഔട്ടില്‍ കഴിഞ്ഞ രാത്രയിലാണ് സംഭവം.
ഏതാനും ദിവസം മുന്‍പാണ് ഇരുപത്തിയാറുകാരനായ ഐടി ഉദ്യോഗസ്ഥനെ പോലീസ് തല്ലിച്ചതച്ച് കൊള്ളയടിച്ചത്. അതിന്റെ വിവാദമടങ്ങും മുന്‍പാണ് പുതിയ സംഭവം.
ക്രൂരതയ്ക്കിരയായ വിദ്യാര്‍ഥിയുടെ അമ്മ സംഗീത നമ്പ്യാര്‍ സംഭവം സോഷ്യല്‍ മീഡിയയില്‍ ഇട്ടതോടെയാണ് പുറം ലോകമറിഞ്ഞത്.
ഇരുപതുകാരനായ വിദ്യാര്‍ഥി ഓട്ടോ പിടിക്കാന്‍ ബിടിഎം ലേ ഔട്ടില്‍ റോഡ് ക്രോസ് ചെയ്യാന്‍ ഒരുങ്ങിയപ്പോഴാണ് രണ്ടു പോലീസുകാര്‍ ബൈക്കില്‍ എത്തിയത്. ബാഗ് കാണിക്കൂ പരിശോധിക്കണമെന്നു പറഞ്ഞു- സംഗീത ഫേസ്ബുക്കില്‍ സംഭവം വിശദീകരിച്ചു. മോശം കമന്റ് പറഞ്ഞ് ബാഗ് പരിശോധിച്ച അവര്‍ അതിലുണ്ടായിരുന്ന പേഴ്സ് എടുത്ത് ആയിരം രൂപയുമെടുത്തു. ഇതോടെ രണ്ടാമത്തെ പോലീസുകാരന് ഇവനെ കണ്ടിട്ട് സംശയമുണ്ടെന്നു പറഞ്ഞ് സെല്‍ ഫോണില്‍ ഫോട്ടോയെടുത്തു.
അത് വിലക്കിയപ്പോള്‍ പോലീസുകാര്‍ അവന്റെ കരണത്തടിച്ചു. ഫോട്ടോയെടുക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ വീണ്ടും തല്ലുമെന്ന് പറഞ്ഞപ്പോള്‍ അവന് അതിന് സമ്മതിച്ചു. അവര്‍ ബാഗു മടക്കി നല്കി. പക്ഷെ പണം നല്‍കിയില്ല. മകന് കൂട്ടുകാരന്റെ ഫ്ളാറ്റിലേക്ക് കയറിയപ്പോള്‍ പോലീസുകാര്‍ പിന്നിലെ ചെന്നും മര്‍ദ്ദിച്ചു. തള്ളി താഴെയിട്ട് വാരിയെല്ലിന്കൂട്ടില് തൊഴിച്ചു. അതിക്രൂരമായ മര്‍ദ്ദനമേറ്റ മകന് അതിന്റെ ഭീതിയിലാണെന്നും സംഗീത കുറിച്ചു.
പോലീസ് പതിവായി കോളേജ് വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി പണം പിടിച്ചുപറിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: