കൊല്‍ക്കത്ത: മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങ് ആഘോഷമാക്കാന്‍ മദറിന്റെ കര്‍മഭൂമിയായ കൊല്‍ക്കത്ത ഒരുങ്ങുന്നു. വ്യാഴാഴ്ച മുതല്‍ നവംബര്‍ വരെ നീളുന്ന പരിപാടികള്‍ക്കാണ് സംസ്ഥാന സര്‍ക്കാരും കത്തോലിക്ക സഭയും മദറിന്റെ സന്യാസി സമൂഹവുമെല്ലാം സജ്ജമാകുന്നത്.
സപ്തംബര്‍ നാലിന് വത്തിക്കാനില്‍ ചടങ്ങുകള്‍.
വ്യാഴാഴ്ച കൊല്‍ക്കത്ത ബിഷപ്പ് ഹൗസില്‍ മദറിന്റെ വെങ്കല പ്രതിമ സ്ഥാപിക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കം. മദറിന്റെ ജന്മനാട് മാസിഡോണിയയുടെ കൊല്‍ക്കത്തയിലെ ഓണററി കോണ്‍സല്‍ നമിത് ബജോറിയയാണ് പ്രതിമ സമ്മാനിക്കുന്നത്. പുസ്തക പ്രകാശനം, ചര്‍ച്ചകള്‍, സെമിനാറുകള്‍, ഫിലിം ഫെസ്റ്റിവര്‍, ചിത്ര പ്രദര്‍ശനം തുടങ്ങിയവയും വിവിധ ദിവസങ്ങളിലായി അരങ്ങേറും.
ഒക്ടോബര്‍ രണ്ടിന് നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ പൊതുസമ്മേളനത്തില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പങ്കെടുക്കും. പ്രമുഖ മാധ്യമപ്രവര്ത്തകന് സുദേബ് ചൗധരി എഴുതിയ മദര്‍ തെരേസ- എ ലൈഫ്, കൊല്‍ക്കത്തയിലെ പ്രസാധകരുടെ പുസ്തകം എന്നിവയാണ് പ്രധാനമായും പുറത്തിറക്കുന്നത്. സുദേബിന്റെ പുസ്തകം ഇംഗ്ലീഷിലും ഫ്രഞ്ചിലുമായി രണ്ട് അന്തര്‍ദേശീയ പ്രസാധകരാണ് ഒരുക്കുന്നത്. കൊല്ക്കത്തക്കാരുടേത് റോമില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രകാശനം ചെയ്യും.
മദര്‍ തെരേസ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിനും വ്യാഴാഴ്ച തുടക്കം. ഭാരതത്തില്‍ നിന്നും വിദേശത്തു നിന്നുമുള്ള 23 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇതിനു പുറമെ ഡോക്യുമെന്ററികളും, യുഎസ്, ഫ്രാന്‍സ്, യുകെ, സ്പെയ്ന്‍, ഇറ്റലി, കാനഡ, ജപ്പാന് എന്നിവിടങ്ങളില്‍ നിന്നുള്ള ഹ്രസ്വചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. പോളിയോ ബാധിച്ച്, മദറിന്റെ കാരുണ്യത്താല്‍ ആശ്വാസം നേടിയ ഗൗതം ലൂയിസിന്റെ ഹ്രസ്വചിത്രവും കൂട്ടത്തിലുണ്ട്. ബ്രിട്ടീഷ് ദമ്പതിമാര്‍ ദത്തെടുത്ത ലൂയിസും നഗരത്തിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: