തൃശൂര്‍: ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഇനി ലോക ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിക്കും. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ പുതിയ പദ്ധതിയായ ‘പ്രസാദ്’ നടപ്പിലാകുന്നതോടെയാണ് ഗുരുവായൂരിന്റെ തീര്‍ത്ഥാടന – ടൂറിസം സാധ്യതകള്‍ക്ക് ചിറക് മുളക്കുന്നത്.
രാജ്യത്തിന്റെ പൈതൃകം, ആത്മീയ പാരമ്പര്യം, ഐതിഹ്യം എന്നിവ കൂട്ടിയിണക്കി തീര്‍ത്ഥാടക കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയാണ് ‘പ്രസാദ്’. ആദ്യഘട്ടത്തില്‍ ആയിരം കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഗുരുവായൂരില്‍ നടക്കുക.
ദക്ഷിണ ഭാരതത്തില്‍ ‘പ്രസാദ്’ നടപ്പിലാക്കുന്ന ഏക നഗരവും ഗുരുവായൂരാണ്. തീര്‍ത്ഥാടകരേയും ആഗോള ടൂറിസ്റ്റുകളേയും ഒരുപോലെ ആകര്‍ഷിക്കാനുതകുന്ന പദ്ധതികളാണ് നടപ്പിലാക്കുക. ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ കരട് രൂപരേഖ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു. ഇതിന് അംഗീകാരമാകുന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പദ്ധതിയുടെ പ്രഖ്യാപനം നടത്തുമെന്നാണ് കരുതുന്നത്.
ആദ്യഘട്ടത്തില്‍ ഗുരുവായൂരിന്റെ ഐതിഹ്യവും ആദ്ധ്യാത്മികപ്രാധാന്യവും പ്രതിഫലിക്കുന്ന തരത്തിലുള്ള സാംസ്കാരിക സമുച്ചയ നിര്‍മാണം, ആധുനിക രീതിയിലുള്ള റോഡുകളുടെ നിര്‍മാണം, മാലിന്യനിര്‍മാര്‍ജ്ജന പദ്ധതികള്‍, വിദേശ ടൂറിസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് താമസ സൗകര്യം എന്നിവയ്ക്കാണ് പ്രാധാന്യം നല്‍കുക.
ഒട്ടേറെ തൊഴിലവസരങ്ങളും പദ്ധതി നടപ്പിലാകുന്നതോടെ സൃഷ്ടിക്കപ്പെടും. അടിസ്ഥാന സൗകര്യ വികസനത്തില്‍ ഇപ്പോള്‍ ഏറെ പിന്നിലാണ് ക്ഷേത്രനഗരി. റോഡ്-റെയില്‍ സൗകര്യങ്ങളൊ മാലിന്യനിര്‍മാര്‍ജ്ജന പദ്ധതികളൊ ഇപ്പോള്‍ നഗരത്തിലില്ല. ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്ന ക്ഷേത്രനഗരി മാലിന്യംകൊണ്ട് വീര്‍പ്പുമുട്ടുകയാണ്. ‘പ്രസാദ്’ പദ്ധതി നടപ്പാവുന്നതോടെ ഇതിന് പരിഹാരമാകും.
കേന്ദ്ര സാംസ്കാരിക-ടൂറിസം വകുപ്പുകളുടെ നിയന്ത്രണത്തിലാണ് ‘പ്രസാദ്’ നടപ്പിലാക്കുന്നത്. പദ്ധതിക്ക് മൂന്ന് തട്ടിലുള്ള നിര്‍വഹണ ഉദ്യോഗസ്ഥരുണ്ടാകും. കേന്ദ്രമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള ഡയറക്ടറേറ്റിനാകും പരിപൂര്‍ണ ചുമതല. ഇതിനു കീഴില്‍ സംസ്ഥാന തലത്തില്‍ ടൂറിസം മന്ത്രിയുടെ നേതൃത്വത്തില്‍ നിര്‍വഹണസമിതി രൂപീകരിക്കും. ഗുരുവായൂര്‍ കേന്ദ്രീകരിച്ച് പ്രാദേശിക നിര്‍വഹണ സമിതിയും രൂപീകരിക്കും.
തദ്ദേശ ഭരണസ്ഥാപനങ്ങളിലെ പ്രതിനിധികള്‍, എംഎല്‍എ ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍, സര്‍ക്കാര്‍ നോമിനികള്‍ എന്നിവരാകും അംഗങ്ങള്‍. ഇതിനുപുറമെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥന് നിര്വഹണാധികാരിയാകും. പദ്ധതി നിര്‍വഹണത്തില്‍ പരിപൂര്‍ണമായും ജനപങ്കാളിത്തവും അധികാരവികേന്ദ്രീകരണവും ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ‘പ്രസാദ്’ യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യത്തെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായി ഗുരുവായൂര്‍ മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: