പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വിജിലന്‍സ് ചമഞ്ഞ് കവര്‍ച്ച നടത്തിയ സംഘത്തിലെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ ഭീകര പ്രവര്ത്തകന് തടിയന്റവിടെ നസീര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സാമ്പത്തിക സഹായമെത്തിക്കുന്നവരാണെന്ന് പോലീസിനു വ്യക്തമായി. മുടിക്കല്‍ ചെന്താര വീട്ടില്‍ കുഞ്ഞുമുഹമ്മദിന്റെ മകന് അജിംസ് (36), ആലങ്ങാട് കോട്ടപ്പുറം വട്ടുങ്കല് വീട്ടില്‍ ബാവയുടെ മകന് സനൂപ് (26), കടുങ്ങല്ലൂര്‍ വട്ടപ്പനപ്പറമ്പില് വീട്ടില്‍ ജാഫറിന്റെ മകന് റഹീസ് (20) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ബംഗ്ളൂരു സ്ഫോടനകേസിലെ പ്രതി തടിയന്റവിട നസീറിന്റെ കൂട്ടാളി ഹാലിമടക്കം രണ്ട് പേര് പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്.
വെള്ളിയാഴ്ച്ചയാണ് പെരുമ്പാവൂര്‍ പാറപ്പുറം പാളിപ്പറമ്പില്‍ സിദ്ധിഖിന്റെ വീട്ടില്‍ നിന്നും എട്ടു പേരടങ്ങുന്ന സംഘം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് അറുപത് പവന് സ്വര്‍ണ്ണാഭരണങ്ങളും 25000 രൂപയും രണ്ട് മൊബൈയില്‍ ഫോണുകളും ഒരു ടാബും കവര്‍ന്നത്. പിടിയിലാകാനുള്ള പ്രതികളില്‍ അജിംസ് സിദ്ധിഖിന്റെ വീടിന്റെ പരിസരത്ത് കുറച്ച് നാള് മുമ്പ് വരെ വാടകയ്ക്ക് താമസിച്ചിരുന്നതായി പോലീസ് പറഞ്ഞു. തുടര്‍ന്ന് സിദ്ധിഖിന്റെ വീടുമായി സൗഹൃദത്തിലാവുകയായിരുന്നു.
കഴിഞ്ഞ നാലു മാസമായി അജിംസിന്റെ നേതൃത്വത്തില്‍ മോഷണത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി വരികയായിരുന്നു. യുഎപിഎ കേസുകള്‍, കളമശേരി ബസ് കത്തിക്കല്‍ കേസില്‍പ്പെട്ടവര്‍ക്ക് ഈ കേസുമായി ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ മോഷണത്തിനായി വന്ന ഇന്നോവ കാര്‍ സംഭവദിവസം ഉച്ചവരെ ആലുവ-പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി റോഡില്‍ മുടിയ്ക്കലില് കിടന്നിരുന്നതായി അന്നുതന്നെ പോലീസിന് വിവരം ലഭിച്ചിരുന്നു. പിടിയിലായ പ്രതികളില്‍ ഒരാളായ മുപ്പത്തടം സ്വദേശിയുടെതാണ് കസ്റ്റഡിയിലെടുത്ത കാര്‍.
പ്രതികളില്‍ ഇനി പിടിയിലാകാനുള്ളത് എറണാകുളം, കണ്ണൂര്‍ സ്വദേശികളാണ്. കവര്‍ച്ച ചെയ്ത സ്വര്‍ണ്ണവും പണവും കണ്ടെത്താനായിട്ടില്ല. തീവ്രവാദ പ്രവര്‍ത്തനത്തിനായി പ്രതികള്‍ മുമ്പും സ്വര്‍ണ്ണം കവര്‍ച്ച നടത്തിട്ടുണ്ട്. മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു.
കിഴക്കമ്പലത്തുള്ള ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ നസീറിന്റെ അനുയായി അറസ്റ്റിലായിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് പിടിയിലാകുമെന്ന് പോലീസ്. പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ.എസ്.സുദര്ശന്, സിഐ ബൈജു പൗലോസ്, എസ്ഐ ഫൈസല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: