തിരുവനന്തപുരം: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ 24ന് ശ്രീകൃഷ്ണജയന്തിക്ക് ഈ വര്‍ഷം 10200 ശോഭായാത്രകള്‍.
തൈവെയ്ക്കാം, തണലേകാം, താപമകറ്റാം എന്നതാണ് ഇത്തവണത്തെ ശ്രീകൃഷ്ണജയന്തി സന്ദേശം. കൊടകരയില്‍ നിര്‍മ്മിക്കുന്ന രാജ്യാന്തര ശ്രീകൃഷ്ണ കേന്ദ്രത്തിനുവേണ്ടി കണ്ണന് ഒരു കാണിക്ക എന്ന സമര്‍പ്പണനിധിയും ശോഭായാത്രയില്‍ ശേഖരിക്കും. ശോഭായാത്രകളില്‍ അഞ്ചുലക്ഷം കുട്ടികള്‍ പങ്കെടുക്കും. രണ്ടരലക്ഷം കുട്ടികള്‍ കൃഷ്ണവേഷം കെട്ടുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.പി. ബാബുരാജ് സെക്രട്ടറി വി. ഹരികുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കൊച്ചി, കൊല്ലം, കോട്ടയം,ഗുരുവായൂര്‍, ആറന്മുള തുടങ്ങിയ സ്ഥലങ്ങളില്‍ വിപുലമായ ശോഭായാത്ര സംഗമങ്ങളും നടക്കും. കാല്‍ലക്ഷം കേന്ദ്രങ്ങളില്‍ പതാകദിനം ആചരിച്ചു. ഗോപൂജ, ഗോപികാനൃത്തം, ചിത്രരചന, വൃക്ഷപൂജ, സാംസ്കാരികസംഗമങ്ങള്‍, ഉറിയടി തുടങ്ങി വ്യത്യസ്തമായ പരിപാടികളും സംസ്ഥാന വ്യാപകമായി നടന്നു.
മഹാകവി അക്കിത്തം, അടൂര്‍ ഗോപാലകൃഷ്ണന്, ജി. മാധവന്‍നായര്‍, സി.കെ. ജാനു, സുരേഷ്ഗോപി, സ്വാമി പ്രജ്ഞാനന്ദതീര്‍ത്ഥപാദര്‍, ഫിലിപ്പോസ് മാര്‍ ക്രിസ്റ്റോസ്റ്റം, പി.സി. ജോര്‍ജ്ജ്, എസ്. രമേശന്‍നായര്‍, അക്കീരമണ്‍ കാളിദാസന് ഭട്ടതിരിപ്പാട്, മധുബാലകൃഷ്ണന് തുടങ്ങിയവര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. കേരളത്തിനു പുറത്ത് ദല്‍ഹി, മുംബയ്, ഹൈദ്രാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലും അമേരിക്ക, ആസ്ട്രേലിയ, ഗള്‍ഫ് തുടങ്ങിയ വിദേശരാജ്യങ്ങളിലും ഇത്തവണ ശോഭായാത്ര സംഘടിപ്പിച്ചിട്ടുണ്ട്.
ആശങ്കവേണ്ടന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ഭംഗിയായി നടത്തുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തടസ്സമൊന്നും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് തന്നെ വന്നു കണ്ട ബാലഗോകുലം ഭാരവാഹികളോട് മുഖ്യമന്ത്രി വ്യക്തമാക്കി.
ശ്രീകൃഷ്ണജയന്തി ദിനമായ ആഗസ്റ്റ് 24ന് ചില സംഘടനകള്‍ ചട്ടമ്പി സ്വാമി ജയന്തിയും ആഘോഷിക്കുന്നത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ചില സംഘടനകള്‍ ഇതേ ദിവസം ചട്ടമ്പിസ്വാമിജയന്തി ഘോഷയാത്രയും സംഘടിപ്പിക്കുന്നു.
ഇതിന്റെ പേരില്‍ ചില പ്രദേശങ്ങളില്‍ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ നടത്താനുള്ള അനുമതി നല്കുന്നതില് പോലീസ് വിമുഖത കാട്ടുന്നു. ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കണ്ണൂര്‍ ജില്ലയിലെ കരുവള്ളുര്, തലശേരി, വടകരയില്‍ വള്ളിക്കുന്ന്, വില്ല്യാശ്ശേരി, പുതുപ്പണത്ത് കറുവേല്, നാദാപുരത്ത് കൈവേലി, ചക്കിട്ടപ്പാറ എന്നിവിടങ്ങളില്‍ ശ്രീകൃഷ്ണജയന്തി ശോഭായാത്രയുടെ നടത്തിപ്പുതന്നെ പ്രതിസന്ധിയിലാണ്.
ഈ സാഹചര്യത്തില്‍ സംസ്ഥാനത്തുനടക്കുന്ന ശ്രീകൃഷ്ണജയന്തി ശോഭായാത്രകള്‍ സമാധാനപരമായി നടത്താന്‍ ആഭ്യന്തര വകുപ്പിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നും പരിപൂര്‍ണ്ണ സഹകരണം ഉണ്ടാകണമെന്ന് ബാലഗോകുലം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
സംസ്ഥാന അധ്യക്ഷന്‍ കെ.പി. ബാബുരാജ്, സെക്രട്ടറി വി. ഹരികുമാര്‍, ബിജെപി സെക്രട്ടറി വി.വി. രാജേഷ് എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: