ന്യൂദല്‍ഹി: റബ്ബര്‍ കര്‍ഷകരെ സംരക്ഷിക്കാനുള്ള നടപടികളുടെ ഭാഗമായി റബ്ബര്‍ ഉത്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഇന്നലെ റബ്ബര്‍ മേഖലയിലെ എംപിമാരുടെയും കര്‍ഷക പ്രതിനിധികളുടെയും യോഗത്തില്‍ കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മല സീതാരാമന് ഇത് സംബന്ധിച്ച് സൂചന നല്കി.
നേരത്തെ റബ്ബര്‍ ഇറക്കുമതിച്ചുങ്കം പരമാവധിയായ 25 ശതമാനമാക്കി സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. നിലവില്‍ എട്ട് ശതമാനം വരെയാണ് ഉത്പന്നങ്ങള്‍ക്കുള്ള ഇറക്കുമതിച്ചുങ്കം. ഇത് റബ്ബറിന്റെ ഇറക്കുമതിച്ചുങ്കത്തിന് സമമാക്കണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം. റബ്ബറിന്റെ ഉത്പാദനച്ചെലവ് അന്വേഷിക്കാന്‍ കമ്മറ്റിയെ ചുമതലപ്പെടുത്താന്‍ മന്ത്രി റബ്ബര്‍ ബോര്‍ഡിന് നിര്‍ദ്ദേശവും നല്കി.
റബ്ബര്‍ വില കുറയുന്നതിന് കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതിലെ യുക്തിരാഹിത്യം മന്ത്രി തുറന്നുകാട്ടി. വിലനിശ്ചയിക്കുന്നത് കേന്ദ്രസര്‍ക്കാരല്ലെന്നും റബ്ബര്‍ ഉത്പന്ന നിര്‍മാതാക്കളാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന് പുറമെ ആസാം, മേഘാലയ എന്നിവിടങ്ങളിലെ എംപിമാരും കര്‍ഷക സംഘടനാ പ്രതിനിധികളും വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖരും യോഗത്തില്‍ പങ്കെടുത്തു.
റബ്ബര്‍ ഉത്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം വര്‍ദ്ധിപ്പിക്കണമെന്ന് യോഗത്തില്‍ കിസാന്‍ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര്. മുരളീധരന് ആവശ്യപ്പെട്ടു. റബ്ബറധിഷ്ഠിത വ്യവസായങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കണമെന്ന് പ്രൊഫ.റിച്ചാര്‍ഡ് ഹെ എംപി ആവശ്യപ്പെട്ടു. സുരേഷ് ഗോപി എംപിയും ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: