തിരുവനന്തപുരം: തെരുവുനായ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ അടിയന്തര നടപടിക്ക് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഉടന്‍ നടപടികള്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി.
സെപ്റ്റംബര്‍ ഒന്നുമുതല്‍ തെരുവുനായകളെ പിടികൂടി വന്ധ്യംകരിക്കും. നായ വന്ധ്യംകരണ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഒക്ടോബര്‍ ഒന്നുമുതല്‍ സംസ്ഥാന വ്യാപകമായി നിയമാനുസൃതമായി തെരുവുനായ നിയന്ത്രണ നടപടികള്‍ ആരംഭിക്കും. പദ്ധതി നടത്തിപ്പിന്റെ മേല്‍നോട്ടം അതത് ജില്ലാ കളക്ടര്‍മാര്‍ക്കായിരിക്കും.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നായകളെ വന്ധ്യംകരണം നടത്തും. ഇവയ്ക്ക് ആവശ്യമായ സംരക്ഷണവും ചികില്‍സയും നല്‍കും. മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാര്‍ക്കു പുറമേ കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരെ നിയോഗിക്കും. അനിമല്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്റെ സഹകരണത്തോടെയാകും പദ്ധതി.
യോഗത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ, മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ. രാജു, ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ, വിവിധ വകുപ്പു സെക്രട്ടറിമാര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: