തിരുവനന്തപുരം: ഭരണവര്‍ഗത്തിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്ക് ശക്തമായ താക്കീതായി ബിജെപി സെക്രട്ടേറിയറ്റ് മാര്‍ച്ച്. ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്ന മാര്‍ക്സിസ്റ്റ്-പോലീസ് ഒത്തുകളി അവസാനിപ്പിക്കണമെന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. സെക്രട്ടേറിയറ്റ് നടയില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ അധ്യക്ഷതയില്‍ മാര്‍ച്ച് ഒ. രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി നടപ്പാക്കിയ ഫാസിസത്തിന്റെ ആധുനികപതിപ്പ് പിണറായി വിജയന് കേരളത്തില്‍ നടപ്പിലാക്കുന്നു. ബിജെപിയുടെ വളര്‍ച്ചയില്‍ വിറളി പൂണ്ടവരാണ് അക്രമരാഷ്ട്രീയത്തിലൂടെ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. അത് സിപിഎം നേതാക്കളുടെ വ്യാമോഹമാണ്, ഒ. രാജഗോപാല്‍ പറഞ്ഞു.
കേരളത്തില്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നത വളര്‍ത്തി ആക്രമം നടത്തുന്നത് സിപിഎം ആണെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു.
രാഷ്ട്രീയ ഭീകരവാദം നടത്തുകയാണ് മാര്‍ക്സിസ്റ്റുകാര്‍. പോലീസിനെ തെരുവില്‍ ചവിട്ടിയരക്കുന്ന സിപിഎം അണികള്‍ സമാധാനം തകര്‍ക്കുകയാണ്. ബിജെപി പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് അക്രമിക്കുന്ന മാര്‍ക്സിസ്റ്റുകാര്‍ ജനാധിപത്യ സ്വാതന്ത്ര്യത്തിനുമേല്‍ കടന്നുകയറ്റം നടത്തുകയാണ്.
സിപിഎം അണികളും പോലീസിലെ ഗുണ്ടകളും ഒത്തുചേര്‍ന്നാണ് കേരളത്തില്‍ അക്രമം അഴിച്ചുവിടുന്നതെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ. കൃഷ്ണദാസ് പറഞ്ഞു. സംസ്ഥാന ജനറല്‍സെക്രട്ടറിമാരായ എം.ടി. രമേശ്, കെ. സുരേന്ദ്രന്, വൈസ് പ്രസിഡന്റുമാരായ ഡോ. പി.പി. വാവ, ജോര്‍ജ് കുര്യന്, സെക്രട്ടറിമാരായ വി.വി.രാജേഷ്, സി. ശിവന്‍കുട്ടി, വക്താക്കളായ ജെ.ആര്. പത്മകുമാര്‍, എം.എസ്. കുമാര്‍, ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷ്, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സത്യപ്രകാശ്, ദേശീയ സമിതി അംഗം കരമന ജയന്, സംസ്ഥാന ജില്ലാ നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: