വിഴിഞ്ഞം: ചരക്കുസേവന നികുതി (ജിഎസ്ടി)നിലവില്‍ വരുന്നതോടെ നികുതി നിരക്കില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് ധനകാര്യമന്ത്രി ഡോ.ടി.എം.തോമസ് ഐസക്. ഉപഭോക്തൃ സംസ്ഥാനം എന്ന നിലയില്‍ കേരളത്തിനാകും ജിഎസ്ടി ഏറ്റവും കൂടുതല്‍ ഗുണമുണ്ടാക്കുക എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേന്ദ്ര സര്‍ക്കാരും നാഷണല്‍ അക്കാഡമി ഓഫ് കസ്റ്റംസ് എക്സെസ് ആന്റ് നാര്‍കോട്ടിക്സും സംസ്ഥാന വാണിജ്യനികുതി വകുപ്പും ചേര്‍ന്നാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ചരക്കുസേവന നികുതി സംബന്ധിച്ച് വാണിജ്യനികുതി, സെന്‍ട്രല്‍ എക്സൈസ് ആന്റ് കസ്റ്റംസ്, സിആന്റ്എജി, പുതുച്ചേരി വാണിജ്യ നികുതി വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടി കോവളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജിഎസ്ടി വരുന്നതിലൂടെ സംസ്ഥാനത്തിന് വന്‍നേട്ടമാണ് കൈവരാന്‍ പോകുന്നതെന്ന് ധനമന്ത്രി അഭിപ്രായപ്പെട്ടു. ജിഎസ്ടി നടപ്പിലാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യവികസനത്തിനും ഐടി മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ രംഗത്തും സമഗ്രമായ സാങ്കേതിക മാറ്റങ്ങള്‍ക്ക് വാണിജ്യനികുതി വകുപ്പ് തുടക്കം കുറിച്ചതായും അദ്ദേഹം പറഞ്ഞു.
മുപ്പത്തി അഞ്ച് ശതമാനത്തോളമായിരുന്ന നികുതിഭാരം പത്ത് ശതമാനത്തോളം കുറയുകയാണ് ജിഎസ്ടി വരുമ്പോള്‍ സംഭവിക്കുന്നത്. ഉത്പ്പന്നങ്ങളുടെ പരമാവധി വില്പന വിലയില്‍ ആനുപാതികമായ കുറവുണ്ടാകുന്നു. അവശ്യസാധനങ്ങളുടെ നികുതി ഇനിയും കുറയ്ക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടിയില്‍ ജിഎസ്ടിയെകുറിച്ചുള്ള സമഗ്രമായ അവലോകനം, ഇ-കൊമേഴ്സ്, വാറ്റില്‍ നിന്നും ജിഎസ്ടി യിലേക്കുള്ള സുഗമവും സമഗ്രവുമായ മാറ്റം തുടങ്ങിയ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും.
സെന്‍ട്രല്‍ എക്സൈസ് ആന്റ് കസ്റ്റംസ് ചീഫ് കമ്മിഷണര്‍ എം.വിനോദ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വാണിജ്യനികുതി വകുപ്പ് കമ്മിഷണര്‍ രാജന് ഖൊബ്രാഗഡെ സ്വാഗതവും വാണിജ്യനികുതി വകുപ്പ് തിരുവനന്തപുരം ജില്ല ഡെപ്യൂട്ടി കമ്മിഷണര്‍ ത്യാഗരാജബാബു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: