തിരുവനന്തപുരം: ഭരണമാറ്റത്തിന്റെ മറവില്‍ ജീവനക്കാരെ സര്‍ക്കാരും ഇടതുപക്ഷ സംഘടനകളും ചേര്‍ന്ന് വേട്ടയാടുകയാണെന്ന് എന്‍ജിഒ സംഘ്.
സ്ഥലം മാറ്റത്തിന് മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന് മുഖ്യമന്ത്രി പറയുകയും മറുവശത്ത് രാഷ്ട്രീയ പകപോക്കലിന്റെ പേരില്‍ ജീവനക്കാരെ സ്ഥലംമാറ്റി പീഡിപ്പിക്കുകയും ചെയ്യുന്നത് തുടരുകയാണ്. ഇത് അംഗീകരിക്കുവാന്‍ കഴിയില്ല.
ഇത്തരം നീതി നിഷേധത്തിനെതിരെ പ്രക്ഷോഭങ്ങള്‍ക്ക് കേരള എന്‍ജിഒ സംഘ് നേതൃത്വം നല്‍കുമെന്ന് സംസ്ഥാന പ്രസിഡന്റ് പി. സുനില്‍കുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളെ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ക്ക് സമാനമായി മാറ്റുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഇടതുപക്ഷ സഹയാത്രികരായ സര്‍വീസ് സംഘടനകള്‍ക്കുപോലും ഇതില്‍നിന്നും രക്ഷപ്പെടാന്‍ കഴിയുന്നില്ല. പ്രതിപക്ഷ സംഘടനാ മര്യാദകള്‍പോലും മാനിയ്ക്കാതെയാണ് ഇത്തരം നെറികേടുകള്‍ അരങ്ങേറുന്നത്.
ദീര്‍ഘകാലത്തെ അന്യ ജില്ലകളിലെ സേവനം കഴിഞ്ഞ് സ്വന്തം ജില്ലയില്‍ തിരികെയെത്തിയവരെ ഒരുവര്‍ഷംപോലും തികയും മുന്‍പ് വീണ്ടും ജില്ല വിട്ടു ട്രാന്‍സ്ഫര്‍ ചെയ്തിരിക്കുന്നു. കഴിഞ്ഞ നാലുവര്‍ഷത്തിലധികമായി വയനാട് ജില്ലയിലെ മാനന്തവാടിയില്‍ ജോലി ചെയ്തിരുന്ന എന്‍ജിഒ സംഘ് പ്രവര്ത്തകന് നിയമാനുസരണം ലഭിച്ച സ്ഥലംമാറ്റം മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് റദ്ദ് ചെയ്ത് വീണ്ടും വയനാട്ടിലേക്ക് തിരിച്ചയച്ചിരിക്കുകയാണ്.
ജനാധിപത്യവിരുദ്ധമായ ഇത്തരം നിലപാടുകളില്‍ നിന്നും സര്‍ക്കാരും മാര്‍ക്സിസ്റ്റ് സര്‍വീസ് സംഘടനയും പിന്തിരിയണമെന്ന് എന്‍ജിഒ സംഘ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: