കോഴിക്കോട്: മൊബൈല്‍ ടവറുകളില്‍ നിന്നുള്ള വൈദ്യുത കാന്തിക വികിരണങ്ങള്‍ മനുഷ്യശരീരത്തില്‍ യാതൊരു രീതിയിലും ബാധിക്കില്ലെന്ന് പഠനങ്ങള്‍ തെളിയിക്കുന്നതായി ടെലികോം എന്‍ഫോഴ്സ്മെന്റ് റിസോഴ്സ് ആന്റ് മോണിറ്ററിംഗ് കേരള ഡയറക്ടര്‍ ടി. ശ്രീനിവാസന് അഭിപ്രായപ്പെട്ടു. കോഴിക്കോട് കോര്പ്പറേഷന് കൗണ്‍സിലര്‍മാര്‍ക്കുവേണ്ടി ടേം സെല്ലും ടെലികമ്യൂണിക്കേഷന്‍ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകാരോഗ്യ സംഘടനയും മറ്റ് അംഗീകാരമുള്ള സംഘടനകളും ഇക്കാര്യത്തില്‍ വിശദമായ പഠനം നടത്തിയിട്ടുണ്ടെന്നും യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും മൊബൈല്‍ ടവര്‍ റേഡിയേഷന് മൂലം ഉണ്ടാകുന്നില്ലെന്ന് അംഗീകരിച്ചിട്ടുണ്ട്.
2008 മുതല്‍ മൊബൈല്‍ ടവറുകളില്‍ നിന്നും മൊബൈല്‍ ഫോണുകളില്‍ നിന്നും പ്രവഹിക്കുന്ന റേഡിയേഷനെപ്പറ്റി ആഗോളതലത്തില്‍ നിരീക്ഷണവിധേയമാക്കി വരികയാണെന്നും ഈ വികിരണങ്ങള്‍ക്ക് കര്‍ശനമായ മാനദണ്ഡങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ ടേം സെല്‍ നടത്തിയ പരിശോധനയില്‍ മൊബൈല്‍ ടവറുകളില്‍ നിന്നുള്ള വികിരണ തീവ്രത നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ക്കുള്ളിലാണെന്നും അദ്ദേഹം പറഞ്ഞു. ജനസാന്ദ്രത കൂടുതലുള്ള സ്ഥലങ്ങളില്‍ റേഡിയേഷന് തീവ്രത പരിശോധിച്ചിട്ടുണ്ടെന്നും അത് അനുവദനീയ തീവ്രതയ്ക്കും വളരെ താഴെയാണെന്നും ടെലികോം വകുപ്പ് അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ 4655 ടവറുകള്‍ ഉള്ളതില്‍ 1057 എണ്ണത്തില്‍ ടേം സെല്‍ പരിശോധന നടത്തിയതില്‍ നിന്നും നിര്‍ദ്ദിഷ്ട മാനദണ്ഡപ്രകാരമുള്ള അനുവദനീയ തീവ്രതയാണുള്ളതെന്ന് തെളിഞ്ഞിട്ടുള്ളതായി അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങളുടെ ആശങ്കകള്‍ പങ്കുവെക്കുവാനും ആശയ വിനിമയം നടത്തുവാനും ഇതുപോലെയുള്ള ബോധവല്‍ക്കരണ പരിപാടികള്‍ കൂടുതല്‍ നടത്തേണ്ടതാണെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അഭിപ്രായപ്പെട്ടു. ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാര്, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: