കോഴിക്കോട്: ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 24ന് നടക്കുന്ന ശോഭായാത്രകള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ബാലഗോകുലം കോഴിക്കോട് മഹാനഗര്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തൈ വെയ്ക്കാം, തണലേകാം, താപമകറ്റാം എന്ന സന്ദേശവുമായി നടക്കുന്ന ആഘോഷത്തിന്റെ ഭാഗമായി ഒരു ലക്ഷം വൃക്ഷത്തൈകളാണ് നട്ടുപിടിപ്പിക്കുന്നത്. പ്ലാസ്റ്റിക് മുക്തമായാണ് ഇത്തവണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പ്രചരണത്തിനായി ഫഌക്സ് ബോര്‍ഡുകളും ഉപയോഗിക്കുന്നില്ല.
പ്രാദേശിക ശോഭായാത്രകള്‍ ഉച്ചയ്ക്ക് ശേഷം 3.30ന് വിവിധ കേന്ദ്രങ്ങളില്‍ നിന്നാരംഭിച്ച് പ്രധാനസ്ഥലങ്ങളില്‍ സംഗമിച്ച് മഹാശോഭായാത്രയായി വൈകീട്ട് 5.30 ഓടെ ക്ഷേത്രങ്ങള്‍, ആദ്ധ്യാത്മിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സമാപിയ്ക്കും. തുടര്‍ന്ന് പ്രസാദവിതരണവും നടത്തും.
ബാലഗോകുലം കോഴിക്കോട് മഹാനഗരത്തിന്റെ ആഭിമുഖ്യത്തിലുള്ള ആഘോഷ പരിപാടികളുടെ ഭാഗമായി 24ന് രാവിലെ അഞ്ചിന് ഭജനരഥങ്ങള് നഗരപ്രദക്ഷിണം ചെയ്യും. തുടര്‍ന്ന് ബാലസദനം, വൃദ്ധസദനം – വെള്ളിമാട്കുന്ന്, സേവാഭാരതി ബാലികാസദനം – ചെറുവറ്റ, ബാലസദനം- കോട്ടൂളി തുടങ്ങിയ സ്ഥലങ്ങളില്‍ പ്രസാദവിതരണം നടത്തി ബാലദിനസന്ദേശം നല്‍കും.
നഗരത്തെ അമ്പാടിയാക്കി മാറ്റുന്ന ആയിരക്കണക്കിന് ബാലികാബാലന്മാര് കൃഷ്ണവേഷത്തില്‍ അണിനിരക്കുന്ന മഹാശോഭായാത്ര ഉച്ചയ്ക്ക് ശേഷം 3.30ന് ശ്രീകണ്ഠേശ്വര ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കും. കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയാണ് മഹാശോഭായാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുക. സി.കെ. ജാനു മുഖ്യാതിഥിയാകും. ബാലഗോകുലം സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം ഡി. നാരായണശര്‍മ്മ ചടങ്ങില്‍ സംബന്ധിക്കും.
ശ്രീകണ്ഠേശ്വര ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന മഹാശോഭായാത്ര ശ്രീകൃഷ്ണനാണ് നയിക്കുക. വിവിധ നഗര്‍ സമിതികളുടെ ആഭിമുഖ്യത്തില്‍ എരഞ്ഞിപ്പാലം ശ്രീ തായാട്ട് ഭഗവതി ക്ഷേത്രം, ഗാന്ധിറോഡ് ശ്രീ ദുര്ക്ഷാ ഭഗവതി ക്ഷേത്രം, ശ്രീ അഴകൊടി ദേവീ ക്ഷേത്രം, മാങ്കാവ് ശ്രീ തൃശാല ഭഗവതി ക്ഷേത്രം, കല്ലായ് റെയില്‍വേ സ്റ്റേഷന് പരിസരം എന്നിവിടങ്ങളില്‍ നിന്നുമാരംഭിക്കുന്ന വിവിധ ഉപശോഭായാത്രകള്‍ പഞ്ചപാണ്ഡവര്‍ നയിക്കും. ഈ ഉപശോഭായാത്രകള്‍ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് മഹാശോഭായാത്രയില്‍ സംഗമിച്ച് മുതലക്കുളം അന്നപൂര്ണ്ണേശ്വരിക്ഷേത്രപരിസരത്ത് പ്രത്യേകം തയ്യാറാക്കിയ അമ്പാടിയില്‍ പ്രവേശിക്കും. അമ്പാടിയില്‍ എത്തുന്ന മഹാശോഭായാത്രയെ സി.കെ. ജാനുവിന്റെ നേതൃത്വത്തില്‍ വിവിധ സാമുദായിക, സാംസ്ക്കാരിക സംഘടനാ നേതാക്കള്‍ ചേര്‍ന്ന് ആരതിയുഴിഞ്ഞ് സ്വീകരിക്കും. തുടര്‍ന്ന് പ്രസാദ വിതരണവും നടക്കും.
കോഴിക്കോട് നഗരത്തില്‍ നടക്കുന്ന മഹാശോഭായാത്രക്കുപുറമെ കോഴിക്കോട് മഹാനഗര്‍ സമിതിക്കുകീഴില്‍ 300 ഓളം ഉപശോഭായാത്രകളും 30 ഓളം മഹാശോഭായാത്രകളും നടക്കും. പന്തീരാങ്കാവ്, പെരുമണ്ണ, പാലാഴി, കുന്നത്തുപാലം, ചെറുവണ്ണൂര്‍, ബേപ്പൂര്‍, കൊറ്റമംഗലം, രാമനാട്ടുകര, ചുള്ളിപറമ്പ്, ഫറോക്ക്, കടലുണ്ടി, ചെലവൂര്‍, പറമ്പില്‍ബസാര്‍, പാറോപ്പടി, കുരുവട്ടൂര്‍, കക്കോടി, വെള്ളിപറമ്പ്, കോവൂര്‍ എന്നീ സ്ഥലങ്ങളില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുക്കുന്ന മഹാശോഭായാത്രകള്‍ നടക്കുക. ആഘോഷത്തിന് മുന്നോടിയായി പതാകാദിനം, വൃക്ഷത്തൈനടല്‍, ഗോപൂജ, ഗോവന്ദനം, കര്‍ഷകരെ ആദരിക്കല്‍, സാംസ്കാരിക സമ്മേളനങ്ങള്‍, സെമിനാറുകള്‍, മാതൃസംഗമങ്ങള്‍, കലാ സാഹിത്യമത്സരങ്ങള്‍, രഥപ്രയാണം എന്നിവയും വിവിധ കേന്ദ്രങ്ങളില്‍ നടന്നു.
ബാലഗോകുലം കോഴിക്കോട് മഹാനഗരം അദ്ധ്യക്ഷന്‍ സി.കെ. സുരേന്ദ്രനാഥന്‍ കണിയാണ, സ്വാഗതസംഘം പൊതുകാര്യദര്‍ശി എല്‍.എന്‍. ദീപക്ദേവ്, ജില്ലാകാര്യദര്‍ശി പി. ജിജേഷ്, ജില്ലാ സഹകാര്യദര്‍ശി കെ.കെ. ശ്രീലാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: