ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി അറിയിച്ചു.. തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്കു നേതൃത്വം വഹിച്ചതു താനാണ്. അതിനാല്‍ പരാജയത്തിന്റെ ഉത്തരവാദിത്വവും തനിക്കാണെന്നും രാഹുല്‍ പറഞ്ഞു.
സംസ്ഥാനത്തു സംഘടനാപരമായ പ്രശ്നങ്ങളും അടിസ്ഥാന ദൗര്‍ബല്യങ്ങളുമുണ്ട്. അവ പരിഹരിക്കാതെ നേട്ടമുണ്ടാക്കാനാകില്ല. നന്നായി അധ്വാനിച്ചെങ്കിലും വിചാരിച്ച ഫലമുണ്ടാക്കാനായില്ല. ഇതു തനിക്കു പാഠമാണ്. യുപിയിലെ ജനങ്ങള്‍ക്കു താന്‍ നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കും. പാവങ്ങള്‍ക്കും കര്‍ഷകര്‍ക്കുമൊപ്പം തുടരും.
മുലായം സിങ്ങിനെയും അഖിലേഷ് യാദവിനെയും അഭിനന്ദിക്കുന്നതായും രാഹുല്‍ പറഞ്ഞു. ഉത്തര്‍പ്രദേശ്, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം പാര്‍ട്ടിക്കു പാഠമെന്നു കേന്ദ്രമന്ത്രി അംബികാ സോണിയും അഭിപ്രായപ്പെട്ടു. എന്നാല്‍ കേന്ദ്രസര്‍ക്കാരിനെ ഇത് ഒരു തരത്തിലും ബാധിക്കില്ലെന്നും പരാജയകാരണം വിശദമായി പരിശോധിക്കുമെന്നും അവര്‍ പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പും ഓരോ പാഠമാണെന്ന് അവര്‍ പ്രതികരിച്ചു.
എല്ലാ സംസ്ഥാനങ്ങളിലും വിജയം ആവര്‍ത്തിക്കാന്‍ സാധിക്കില്ല. ഇതില്‍ നിരാശയുടെ കാര്യമില്ല. തെരഞ്ഞെടുപ്പ് ഫലം ഒരിക്കലും യുപിഎ സര്‍ക്കാരിനെതിരെയുള്ള ജനവിധിയല്ല. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും വിഷയങ്ങള്‍ രണ്ടാണ്. പഞ്ചാബില്‍ ടീം അണ്ണ നടത്തിയ പ്രചാരണം കോണ്‍ഗ്രസിനു തിരിച്ചടിയായിട്ടില്ലെന്നും അവര്‍ അറിയിച്ചു.
ശക്തമായ ലോക്പാല്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് അവര്‍ വ്യക്തമാക്കി. രാജ്യസഭയില്‍ കോണ്‍ഗ്രസിനു മതിയായ ഭൂരിപക്ഷമില്ല. ലോക്സഭയില്‍ ബില്ലിനെ പിന്തുണച്ച ബിജെപിക്കു രാജ്യസഭയില്‍ എന്തു പറ്റിയെന്ന് അംബിക സോണി ചോദിച്ചു. മണിപ്പൂരില്‍ അധികാരം ലഭിച്ചു. പഞ്ചാബില്‍ കിട മത്സരമാണു നടന്നത്. പഞ്ചാബില്‍ അകാലിദള്‍ നടത്തിയ അഴിമതികള്‍ ജനങ്ങളില്‍ എത്തിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. ഇതാണു വിജയ കാരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: