ബെംഗളൂരു: പാക്കിസ്ഥാനെ പ്രകീര്‍ത്തിച്ച് സംസാരിച്ച നടിയും കോണ്‍ഗ്രസിന്റെ മുന്‍ എംപിയുമായ രമ്യയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. പാക്കിസ്ഥാന് നരകമല്ല’ എന്ന രമ്യയുടെ പരാമര്‍ശമാണ് കേസിന് ആധാരം. കര്‍ണാടകയില്‍ നിന്നുള്ള അഭിഭാഷകനാണ് രമ്യയ്ക്കെതിരെ പരാതി നല്‍കിയത്. അഭിഭാഷകന്റെ ഹര്‍ജിയില്‍ കോടതി ശനിയാഴ്ച്ച വാദം കേള്‍ക്കും.
പാക്കിസ്ഥാനെ അഭിനന്ദിക്കുന്നതിലൂടെ ഭാരതത്തെ അപമാനിക്കുകയും ഭാരതീയരെ പ്രകോപിപ്പിക്കുകയുമാണ് നടി ചെയ്തതെന്ന് അഭിഭാഷകനായ കെ.വിട്ടല്‍ ഗൗഡ തന്റെ പരാതിയില്‍ പറയുന്നു. സോംവാര്‍പേട്ടിലെ ഫസ്റ്റ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കേസ് നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ കോടതി ശനിയാഴ്ച്ച വാദം കേള്‍ക്കും. രമ്യയ്ക്കെതിരെ ഐപിസി 124എ വകുപ്പ് ചുമത്തണമെന്നാണ് ആവശ്യം.
പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ‘പാക്കിസ്ഥാനിലേക്ക് പോകുന്നത് നരകത്തിലേക്ക് പോകുന്നതിന് തുല്യമാണ്’ എന്ന് അഭിപ്രായപ്പെട്ടത്. ഇതിന് മറുപടിയെന്നോണമാണ് സാര്‍ക് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ നടി പാക്കിസ്ഥാനെക്കുറിച്ച് വാചാലയായത്. പാക്കിസ്ഥാന് നരകമല്ല. അവിടെയുള്ള ജനങ്ങള്‍ നമ്മളെപ്പോലെ തന്നെയുള്ളവരാണ്. അവര്‍ ഞങ്ങളെ വളരെ നന്നായാണ് സ്വീകരിച്ചത്. ആവശ്യമായ എല്ലാ സൗകര്യങ്ങളും അവര്‍ നല്കി – രമ്യ പറഞ്ഞു.
എന്നാല്‍ രമ്യയുടെ ഈ അഭിപ്രായത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. അതേസമയം, താന്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും നിലപാടില്‍ മാറ്റമില്ലെന്നും രമ്യ പറയുന്നു. രമ്യയുടെ പ്രസ്താവനയെ പിന്തുണച്ച് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ദിനേശ് ഗുണ്ട് റാവു രംഗത്തെത്തി. രമ്യ വിവാദ പ്രസ്താവന നടത്തിയിട്ടില്ലെന്നും പാക്ക് സന്ദര്‍ശനത്തിന്റെ അനുഭവം വിവരിക്കുക മാത്രമാണ് ചെയ്തതെന്നും ദിനേശ് റാവു പറഞ്ഞു.
2011 മുതല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന രമ്യ നിയമസഭാംഗമായിരുന്നു. ട്വിറ്ററിലും ഫേസ്ബുക്കിലും നടിയെ പരിഹസിച്ചു കൊണ്ടുള്ള നിരവധി പോസ്റ്റുകളും ട്രോളുകളും ഇതിനോടകം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: