തിരുവനന്തപുരം: സെക്യൂരിറ്റി ജീവനക്കാരനെ വെട്ടി വീഴ്ത്തി സര്‍വ്വീസ് സഹകരണ ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമം. വെഞ്ഞാറമൂട് സ്വദേശി ജയചന്ദ്ര(34)നെയാണ് ബാങ്കിന്റെ രണ്ടാം നിലയില്‍ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായ ജയചന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ ഒന്‍പതോടെ ബാങ്ക് തുറക്കാന്‍ എത്തിയ ജീവനക്കാരാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന ജയചന്ദ്രനെ കണ്ടെത്തിയത്. ശ്വാസം മാത്രമുണ്ടായിരുന്ന ഇയാളെ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
തിങ്കളാഴ്ച രാത്രിയിലാണ് കവര്‍ച്ചാശ്രമം ഉണ്ടായത്. ബാങ്കിന്റെ മുകള്‍ നിലയില്‍ കോണ്‍ഫറന്‍സ് ഹാളിന്റെ ഷീറ്റ് പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. കോണ്‍ഫറന്‍സ് ഹാളില്‍ നിന്ന് രണ്ടാം നിലയിലേക്കുള്ള ഷട്ടര്‍ തകര്‍ത്ത മോഷ്ടാവ് ബാങ്കിന്റെ സ്ട്രോംഗ് റൂം തകര്‍ത്തു. ഓഫീസ് റൂമിലെ അലമാര പൊളിക്കാനുള്ള ശ്രമവും ഉണ്ടായിട്ടുണ്ട്. പണമോ പണയ ഉരുപ്പടികളോ നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചിട്ടില്ല.
ബാങ്കിന്റെ മുന്‍വശത്ത് സെക്യൂരിറ്റി ഇരിക്കുന്ന സ്ഥലത്ത് പിടിവലിയുടെ ലക്ഷണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബാങ്കിന്റെ താക്കോല്‍ കൈവശപ്പെടുത്താനുള്ള ശ്രമമാണ് പിടിവലിക്കും സെക്യൂരിറ്റിക്ക് വെട്ടേല്‍ക്കാനും കാരണമായതെന്ന് കരുതുന്നു. ജയചന്ദ്രന്റെ മൊബൈലും പേഴ്സും നഷ്ടപ്പെട്ടിട്ടുണ്ട്.
സെക്രട്ടറി അറിയിച്ചതനുസരിച്ച് വെഞ്ഞാറമൂട് പോലീസെത്തി അന്വേഷണം ആരംഭിച്ചു. സി.സി ടിവി ക്യാമറാ സംവിധാനം ഉള്ളതിനാല്‍ ഇതില്‍ നിന്നും മോഷ്ടാക്കളെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: