ന്യൂയോര്‍ക്ക്: പാക്കിസ്ഥാനില്‍ സുഖജീവിതം നയിക്കുന്ന കൊടും ഭീകരന് ദാവൂദ് ഇബ്രാഹിമിന്റെ, ഭാരതം കൈമാറിയ, ഒന്‍പത് മേല്‍വിലാസങ്ങളില്‍ ആറെണ്ണവും ശരിയാണെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. മൂന്നെണ്ണം ശരിയല്ലെന്ന് പാക്കിസ്ഥാന് സമ്മതിച്ചു. ഇവ ഭാരതം കൈമാറിയ പട്ടികയില്‍ നിന്ന് യുഎന്‍ ഉപരോധ സമിതി നീക്കി.
ഇതോടെ ദാവൂദ് തങ്ങളുടെ രാജ്യത്ത് ഇല്ലെന്നും അയാളെപ്പറ്റി തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്നുമുള്ള പാക് വാദങ്ങള്‍ പൊളിഞ്ഞു.
കാലങ്ങളായി ദാവൂദിന് അഭയം നല്കുന്ന പാക്കിസ്ഥാനെതിരെ ശക്തമായ നടപടി തേടി ഭാരതം യുഎന്നിന് കത്തു നല്‍കിയിരുന്നു. ഇതിനൊപ്പം ദാവൂദ് പാക്കിസ്ഥാനില്‍ ഉണ്ടെന്ന് തെളിയിക്കുന്ന രേഖകളും മേല്‍വിലാസങ്ങളും കൈമാറിയിരുന്നു. ഇത് പരിശോധിച്ച യുഎന്‍ രക്ഷാ സമിതിയുടെ ഉപരോധ സമിതി പാക്കിസ്ഥാനോട് വിശദീകരണം തേടി. അപ്പോഴാണ് ആറു വിലാസങ്ങളും ശരിയാണെന്നും മൂന്നെണ്ണം തെറ്റാണെന്നും പാക്കിസ്ഥാന് സമ്മതിച്ചത്.
കറാച്ചിയിലെ ഒരു മേല്‍വിലാസവും നീക്കിയതില്‍ പെടുന്നു. പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസിന്റെ സന്ദര്‍ശനവേളയില്‍ കൈമാറാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തയ്യാറാക്കിയ രേഖകളാണ് യുഎന്നിനും കൈമാറിയത്.
പാക്കിസ്ഥാനിലുള്ള ദാവൂദ് സ്ഥിരമായി മേല്‍വിലാസം മാറ്റാറുണ്ടെന്നും ഇയാള്‍ അവിടെ ധാരാളം സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും പാക് ഏജന്‍സികളാണ് സംരക്ഷണം നല്‍കുന്നതെന്നും ഭാരതം യുഎന്നിനെ അറിയിച്ചിരുന്നു. ഈ രേഖകള്‍ വിലയിരുത്തിയാണ് യുഎന്‍ ദാവൂദിനും പാക്കിസ്ഥാനും വിലക്കേര്‍പ്പെടുത്തേണ്ടത്.
257 പേരുടെ ജീവനെടുത്ത മുബയ് ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയാണ് ദാവൂദ്. ഈ സ്ഫോടനത്തില്‍ ആയിരത്തിലേറെപേര്‍ക്ക് പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: