തിരുവനന്തപുരം: പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കുന്നതിലും പരിചരിക്കുന്നതിലും മാതൃകയായി പ്രവര്‍ത്തിച്ച തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിനെ ദല്‍ഹിയില്‍ വച്ചു നടന്ന വേള്‍ഡ് ട്രോമ കോണ്‍ഗ്രസ് അഭിനന്ദിച്ചു. എല്ലാ വിഭാഗങ്ങളേയും ഏകോപിപ്പിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളും മരണനിരക്ക് കാര്യമായി കുറയ്ക്കാന്‍ കഴിഞ്ഞതും മുന്‍നിര്‍ത്തിയാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ പ്രത്യേകം അഭിനന്ദിച്ചത്.
ലോകത്തിലെ കണക്കനുസരിച്ച് 5.3 ശതമാനമാണ് ഇത്തരം അപകടങ്ങളിലെ മരണ നിരക്ക്. അതേസമയം മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘത്തിന്റെ പരിചരണം മൂലം മരണ നിരക്ക് 2.9 ആക്കി കുറയ്ക്കാന്‍ കഴിഞ്ഞിരുന്നു. മറ്റു വൈകല്യമൊന്നുമില്ലാതെ 71 ശതമാനം പേരെയും രക്ഷിച്ചെടുക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായി ലോക രാജ്യങ്ങള്‍ വിലയിരുത്തി. പലരേയും മരണക്കയത്തില്‍ നിന്നും രക്ഷിച്ചെടുത്തതും പ്രത്യേകം പരാമര്‍ശിക്കുകയുണ്ടായി.
ഏപ്രില്‍ പത്താം തീയതി പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലുണ്ടായ അപകടത്തില്‍ ആയിരത്തി അഞ്ഞൂറോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. 1039 പേര് ഒ.പി.യിലും 410 പേര് ഐ.പി.യിലും കൊല്ലത്തും തിരുവനന്തപുരത്തുമുള്ള വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. അതില്‍ 143 പേര് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തി. അതീവ ഗുരുതരമായി പരിക്കേറ്റ 62 പേരെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടത്തി ചികിത്സിച്ചത്.
സാധാരണ പൊള്ളല്‍ പോലെയുള്ള അപകടങ്ങളില്‍ ആദ്യത്തെ ദിവസത്തേക്കാള്‍ പിന്നീടുള്ള ദിവസങ്ങളിലാണ് മരണ സംഖ്യ കൂടുന്നത്. എന്നാല്‍ മെഡിക്കല്‍ കോളേജിലെ വിദഗ്ധ ചികിത്സമൂലം പിന്നീടുള്ള ദിവസങ്ങളിലെ മരണ നിരക്ക് കാര്യമായി കുറയ്ക്കാന്‍ കഴിഞ്ഞതായി വേള്‍ഡ് ട്രോമ കോണ്‍ഗ്രസ് വിലയിരുത്തി.
പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം എത്തിയ എയിംസ്, റാം മനോഹര്‍ ലോഹ്യ, സഫ്ദര്‍ ജംഗ്, മിലിറ്ററി, എയര്‍ഫോഴ്സ്, കൊച്ചിയിലെ അമൃത, കോയമ്പത്തൂരിലെ ഗംഗ എന്നീ ആശുപത്രികളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഇവിടത്തെ സംഘം ഏകോപിച്ചതിനേയും കോണ്‍ഗ്രസ് പ്രകീര്‍ത്തിച്ചു.
മെഡിക്കല്‍ കോളേജില്‍ നിന്നും ഏതെങ്കിലും ഗുരുതര രോഗികളെ എയിംസിലേക്കോ ബേണ്‍സ് ഐസിയു ഉള്ള മറ്റ് ആശുപത്രികളിലേക്കോ മാറ്റണമോ വേണ്ടയോ എന്ന കാര്യത്തിലും വ്യക്തമായ തീരുമാനം എടുക്കാനായി. എല്ലാ രോഗികള്‍ക്കും 60 ശതമാനത്തിലധികം പൊള്ളലേറ്റതിനാലും ഇവരുടെ നില അതീവ ഗുരുതരമായ അവസ്ഥയിലായതിനാലും കൊച്ചിയിലേക്കോ ദല്‍ഹിയിലേക്കോ ഇവരെ മാറ്റേണ്ട ആവശ്യമില്ലായെന്ന് ദല്‍ഹി സംഘം ഉള്‍പ്പെടെയുള്ള വിദഗ്ധരുടെ സംയുക്ത യോഗം തീരുമാനിച്ചിരുന്നു. അതേസമയം ഇവരെ മാറ്റേണ്ടി വന്നാല്‍ കൊണ്ടുപോകാനായി എയര്‍ ഫോഴ്സിന്റേയും കോസ്റ്റ് ഗാര്‍ഡിന്റേയും ഹെലികോപ്റ്ററുകള്‍ തയ്യാറാക്കിയിരുന്നു.
അന്നത്തെ കളക്ടര്‍ ബിജു പ്രഭാകര്‍, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ ജി.ആര്. ഗോകുല്‍, ഡി.എം.ഇ. ഡോ. റംലാ ബീവി, ജോ. ഡി.എം.ഇ. ഡോ. ശ്രീകുമാരി, പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു എന്നിവരുടെ നേതൃത്വത്തില്‍ ഡല്‍ഹി ഡോക്ടര്‍മാരുടേയും, മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘത്തിന്റേയും അവലോകന യോഗം ദിവസവും രണ്ടുപ്രാവശ്യം ചേര്‍ന്നാണ് ചികിത്സകള്‍ ക്രമീകരിച്ചത്. അനസ്തീഷ്യ, സര്‍ജറി, ഓര്‍ത്തോപീഡിക്സ്, പ്ലാസ്റ്റിക് സര്‍ജറി, ന്യൂറോ സര്‍ജറി, ഒഫ്ത്താല്‍മോളജി, ഇഎന്‍ടി, സൈക്യാട്രി, ഫിസിക്കല്‍ മെഡിസിന്, ബ്ലഡ് ബാങ്ക് തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഒരുമിച്ചാണ് ചികിത്സകള്‍ക്ക് നേതൃത്വം നല്‍കിയത്.
നാടിനെ നടുക്കിയ അത്യാപത്തില്‍ മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ ഒന്നടങ്കം ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചു. ഓരോ ജീവനക്കാരും തങ്ങളാല്‍ കഴിയുന്ന എല്ലാ സഹായവുമായി ഓടിനടന്നു. സന്നദ്ധ പ്രവര്‍ത്തകരും പൊതു ജനങ്ങളും മാധ്യമങ്ങളുമെല്ലാം ഒന്നിച്ചു. ദേശീയ ചാനലുകള്‍ ഉള്‍പ്പെടെ ധാരാളം മാധ്യമ പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജിലെത്തി. എല്ലാ മാധ്യമങ്ങള്‍ക്കും സഹായകരമാകുന്ന പ്രവര്‍ത്തനമാണ് മെഡിക്കല്‍ കോളേജിലെ മീഡിയ സെല്‍ കാഴ്ചവച്ചത്. മെഡിക്കല്‍ കോളേജിലെ അപ്പപ്പോഴുള്ള ഓരോ ചലനവും മീഡിയ കോ-ഓര്‍ഡിനേറ്റര്‍ മാധ്യമങ്ങളിലെത്തിച്ചു. ജനങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ പി.ആര്.ഒ. എത്തിച്ചു. ഇങ്ങനെ എല്ലാ വിഭാഗങ്ങളും ഒത്തു ചേര്‍ന്നുള്ള പ്രവര്‍ത്തനത്തിന്റെ വിജയം കൂടിയായിരുന്നു ഇത്.
പുറ്റിങ്ങല്‍ സംഭവം മെഡിക്കല്‍ കോളേജ് കൈകാര്യം ചെയ്തതിനെപ്പറ്റിയുള്ള പ്രബന്ധം പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിലെ ഡോ. പ്രേംലാലും പോസ്റ്റര്‍ പ്രസന്റേഷന് അനസ്തീഷ്യ വിഭാഗത്തിലെ ഡോ. അനില്‍ സത്യദാസും വേള്‍ഡ് ട്രോമ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: