ശ്രീനഗര്‍: കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂ പിന്‍വലിച്ചു തുടങ്ങി. സംഘര്‍ഷം ആരംഭിച്ച് 46ാം ദിവസമാണ് കര്‍ഫ്യൂ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സാഹചര്യം മെച്ചപ്പെടുന്നത് വിലയിരുത്തിയാണ് കര്‍ഫ്യൂ പിന്‍വലിക്കുന്നത്.
ശ്രീനഗറിന്റെ വിവിധ ഭാഗങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ കര്‍ഫ്യൂ പിന്‍വലിക്കുന്നത്. സംഘര്‍ഷം രൂക്ഷമായിരുന്ന ആനന്ദ്നാഗ് എന്നിവിടങ്ങളില്‍ കര്‍ഫ്യൂ തുടരും. കര്‍ഫ്യൂവിന് ഇളവ് അനുവദിച്ചതോടെ പ്രൈവറ്റ് ബസുകള്‍ സര്‍വീസ് നടത്തുകയും ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരികയും ചെയ്യുന്ന കാഴ്ചയാണ് ലാല്‍ചൗക്ക് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കാണാനാകുന്നത്.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന് ബുര്‍ഗാന്‍ വാനിയെ സൈന്യം വധിച്ചതിനെ തുടര്‍ന്നാണ് കശ്മീരില്‍ സംഘര്‍ഷം ആരംഭിച്ചത്. സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് കശ്മീരിന്റെ വിവിധ ഇടങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നത്.
ജില്ലയിലെ 12 പോലീസ് സ്റ്റേഷന് പരിധിയില്‍ തിങ്കളാഴ്ച കര്‍ഫ്യൂവിന് അയവ് വരുത്തിയിരുന്നു. ഈ സമയങ്ങളില്‍ ആക്രമണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. സുരക്ഷ സേനയ്ക്ക് നേരെ അഞ്ചിടങ്ങളില്‍ നേരിയതോതിലുണ്ടായ കല്ലേറ് ഒഴിച്ചു നിര്‍ത്തിയാല്‍ തിങ്കളാഴ്ച കശ്മീരില്‍ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ സംസ്ഥാനത്തെ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിന് സെക്ഷന്‍ 144 സിആര്‍പിസി നിയമം തുടരും.
വാനിയുടെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ കലാപത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 65 പേരാണ് കൊല്ലപ്പെട്ടത്. നിരവധിയാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം സംസ്ഥാനത്തെ മൊബൈല്‍, ഇന്റര്‍നെറ്റ് തുടങ്ങിയ സേവനങ്ങളിലുള്ള നിരോധനം തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: