തൊടുപുഴ: ‘സ്വയംപര്യാപ്ത ഗ്രാമം’ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു കേസുകൂടി ചാര്‍ജ് ചെയ്തു. അടിമാലി ബ്ലോക്കിലെ ഇരുമ്പുപാലത്തിനടുത്തുള്ള ചില്ലിത്തോട് പട്ടികജാതി കോളനിയില്‍ നടത്തിയ തട്ടിപ്പിലാണ് കേസ്. ചില്ലിത്തോട് പട്ടികജാതി കോളനിയില്‍ ‘ഗാന്ധിഗ്രാമം’ എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കിയത്. പദ്ധതിക്കായി 2012-2013ല്‍ ഒരു കോടി രൂപായാണ് അനുവദിച്ചത്. നേഴ്സറിക്കുന്ന് കുടിവെള്ള പദ്ധതി, കൃഷ്ണന് പടി ചില്ലിത്തോട് കുടിവെള്ള പദ്ധതി, പുതിയ കമ്മ്യൂണിറ്റി ഹാള്‍, ഹോമിയോ ഡിസ്പന്‍സറി,
ഓഡിറ്റോറിയത്തിലേക്കുള്ള റോഡ് നിര്‍മ്മാണം, സൈഡ് വാള് നിര്‍മ്മാണം, ഓഡിറ്റോറിയത്തിനു സമീപം കിണര്‍ നിര്‍മ്മാണം, ഫുട്പാത്ത് നിര്‍മ്മാണം എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സി ആലുവയിലുള്ള ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് (ട്രാവന്‍കൂര്‍ ) ലിമിറ്റഡ് (ഫിറ്റ്) ആയിരുന്നു.ഫിറ്റ് ഈ ജോലികള്‍ നടപ്പാക്കുന്നതിനായി ഏല്‍പ്പിച്ചത് അടിമാലി സ്വദേശിയായ കെ.എച്ച് അലിയാര് എന്ന കോണ്‍ട്രാക്ടറെയാണ്. എന്നാല്‍ കോണ്ട്രാക്ടര് 12 ലക്ഷത്തോളം രൂപക്ക് പേരിന് മാത്രം നിര്‍മ്മാണ പ്രവര്‍ത്തനം നടത്തി 25 ലക്ഷം രൂപാ മാറിയെടുക്കുകയും 40 ലക്ഷത്തോളം രൂപാ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തി.
ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി സ്പെഷല്‍ ബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ച് കോണ്ട്രാക്ടര്അലിയാറിനെതിരെ പട്ടിക ജാതി പീഡന നിരോധന നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ എസ്.പി ഉത്തരവിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: