മാവേലിക്കര: നഗരസഭാ വാഹനം തടഞ്ഞ് പുതിയകാവ് – കല്ലുമല റോഡില്‍ ഗതാഗത തടസമുണ്ടാക്കിയ നഗരസഭ എല്‍ഡിഎഫ് കൗണ്‍സിലറുടെ ഭര്‍ത്താവ് എസ്ഐയെ മര്‍ദ്ദിച്ചു. മാവേലിക്കര സ്റ്റേഷനിലെ എസ്ഐ ഓച്ചിറ ശിവശൈലത്തില്‍ എന്‍. രാജേന്ദ്രന് (53)നെയാണ് എല്‍ഡിഎഫ് ഭരണസമിതിയിലെ വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സജിനിജോണിന്റെ ഭര്‍ത്താവും മുന്‍ നഗരസഭ കൗണ്‍സിലറുമായ ബിനുവര്‍ഗ്ഗീസ് മര്‍ദ്ദിച്ചത്.
ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പുതിയകാവ് മാര്‍ക്കറ്റിലെ ചപ്പുചവറുകൂനയിലേക്ക് പോകുവാനുളള വഴി നികത്തുന്ന അവശ്യത്തിനായി പുതിയകാവ് ഭാഗത്തു നിന്നും കെട്ടിടം പൊളിച്ചതിന്റെ വേസ്റ്റ് എടുത്തു കൊണ്ടു പോകുവാന്‍ എത്തിയ നഗരസഭാ വാഹനം ബിനു വര്‍ഗീസ് (42) എത്തി തടഞ്ഞു.
ഗവ.ആശുപത്രിയ്ക്ക് സമീപമുള്ള സ്ഥലത്തു നിന്നുമുള്ള വേസ്റ്റ് ആദ്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഇയാളുടെ പ്രതിഷേധം. സംഭവം അറിഞ്ഞ് സിഐയുടെ നിര്‍ദ്ദേശ പ്രകാരം സംഭവ സ്ഥലത്തെത്തിയ എസ്ഐ ഇയാളോട് നഗരസഭാ വാഹനം പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ അതിന് തയ്യാറായില്ല.
തുടര്‍ന്ന് നിലവില്‍ മറ്റൊരു കേസില്‍ അറസ്റ്റു വാറന്റുള്ള ഇയാളെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ഒരുങ്ങവെ ബിനു എസ്ഐയെ അക്രമിക്കുകയായിരുന്നു. അക്രമണത്തില്‍ മുഖത്തും കഴുത്തിനും പരിക്കേറ്റ എസ്ഐയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം വാസ്തവ വിരുദ്ധമാണെന്നും. ചില പോലീസുകാര്‍ തന്നെ മര്‍ദ്ദിക്കുകയായിരുന്നെന്നും ബിനു വര്‍ഗീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: