ആലപ്പുഴ: ജില്ല നവംബര്‍ ഒന്നിന് സമ്പൂര്‍ണ്ണ ശൗചാലായ ജില്ലയായി പ്രഖ്യാപിക്കാന്‍ നടപടികള്‍ അന്തിമഘട്ടത്തിലേക്ക്. ജില്ലയിലെ 12 ബ്ലോക്കുകളിലുമായി 16,683 ശൗചാലയങ്ങളാണ് നിര്‍മിക്കേണ്ടത്. ഇതില്‍ 2,448 എണ്ണത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. 7,490 ശൗചാലയങ്ങളുടെ നിര്‍മ്മാണം പുരോഗതിയിലാണ്. ഇനി 6,745 ശൗചാലയങ്ങള്‍ കൂടി നിര്‍മ്മിച്ചാല്‍ സമ്പൂര്‍ണ ശൗചാലയ ജില്ലയായി ആലപ്പുഴ മാറും.
ജില്ലയില്‍ ബ്ലോക്കടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ ശൗചാലയം നിര്‍മ്മിക്കേണ്ടത് ചമ്പക്കുളത്താണ്. 1,813 ശൗചാലയമാണ് ഇവിടെ ലക്ഷ്യം. ഇതില്‍ 1,467 എണ്ണത്തിന് ഗണഭോക്താക്കളുമായി കരാറൊപ്പിട്ടു. ഇതില്‍ 506 എണ്ണത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നതിനൊപ്പം 104 എണ്ണം പൂര്‍ത്തിയായിട്ടുണ്ട്.
ജില്ലയില്‍ ഇതിനകം 59 വാര്‍ഡുകള്‍ മാത്രമാണ് സമ്പൂര്‍ണ ശൗചാലയ പ്രദേശമായി പ്രഖ്യാപിച്ചിട്ടുള്ളത്. ആര്യാട്, മുതുകുളം ബ്ലോക്കുകളിലായി 18 വാര്‍ഡുകള്‍ വീതം ഒഡിഎഫ് ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍, മാവേലിക്കര, പട്ടണക്കാട് തൈക്കാട്ടുശേരി ബ്ലോക്കുകളില്‍ ഒരു വാര്‍ഡുപോലും ഈ ലക്ഷ്യത്തിലേക്ക് ആയിട്ടില്ല.
അമ്പലപ്പുഴ ബ്ലോക്കില്‍ ഇതിനകം പുന്നപ്ര സൗത്ത് പഞ്ചായത്തിലെ ഒരു വാര്‍ഡാണ് സമ്പൂര്‍ണ ശൗചാലയ പ്രദേശമായി പ്രഖ്യാപിച്ചത്. 1,006 ഗാര്‍ഹിക കക്കൂസു നിര്‍മിക്കേണ്ടിടത്ത് ഇതിനകം പൂര്‍ത്തിയായത് 60 എണ്ണമാണ്. കരാറൊപ്പിട്ട 939 ല്‍ 632 എണ്ണത്തില്‍ പദ്ധതി അന്തിമഘട്ടത്തിലാണ്. ആര്യാട് ബ്ലോക്കില്‍ 762 എണ്ണത്തില്‍ 689 എണ്ണവും കരാറൊപ്പിട്ടു. 145 എണ്ണം പൂര്‍ത്തിയായി. ഭരണിക്കാവില്‍ 1,354 എണ്ണത്തില്‍ 1,272 എണ്ണം കരാര്‍ ഒപ്പിട്ടു. നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇതില്‍ 267 എണ്ണം ഇതിനകം പൂര്‍ത്തിയായി.
മറ്റു ബ്ലോക്കുകളിലെ സ്ഥിതിവിവരം നിര്‍മ്മിക്കാനുള്ള കക്കൂസിന്റെ എണ്ണം, കരൊറൊപ്പിട്ടത്, പൂര്‍ത്തിയായത് എന്ന ക്രമത്തില്‍ . ചെങ്ങന്നൂര്‍-1602, 1292, 236. ഹരിപ്പാട്-2161, 1942, 377. കഞ്ഞിക്കുഴി-937, 822, 226. മാവേലിക്കര-1383, 913, 99. മുതുകുളം-1493, 1286, 368. പട്ടണക്കാട്-1395, 1309, 193. തൈക്കാട്ടുശേരി-1690, 1426, 71. വെളിയനാട്-1160, 1019, 308.
പ്രതികരിക്കാൻ ഇവിടെ എഴുതുക: