ന്യൂദല്‍ഹി: സഹപാഠിയെ ബലാത്സംഗത്തിനിരയാക്കിയ ഇടത് നേതാവിനെതിരെ നടപടിയാവശ്യപ്പെട്ട് ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ എബിവിപിയുടെ നേതൃത്വത്തില്‍ പ്രതിഷേധം കത്തുന്നു. തീവ്ര ഇടതു സംഘടനയായ ഓള് ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന് (ഐസ) മുന്‍ സംസ്ഥാന പ്രസിഡണ്ട് അന്മോള് രത്തനെ പുറത്താക്കണമെന്നും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. സിനിമയുടെ സിഡി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഹോസ്റ്റല്‍ മുറിയിലെത്തിച്ച് രത്തന്‍ പീഡിപ്പിച്ചതായി വിദ്യാര്‍ത്ഥിനി നല്കിയ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
എന്നാല്‍ രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് അറസ്റ്റു ചെയ്തവരെ പിന്തുണച്ച് ആഴ്ചകളോളം കാമ്പസ് നിശ്ചലമാക്കി സമരം ചെയ്ത ഇടത് സംഘടനകള്‍ വിഷയത്തില്‍ മൗനത്തിലാണ്.
സംഭവം പുറത്തറിഞ്ഞ ഉടന്‍ രത്തനെ സംഘടനയില്‍ നിന്നും പുറത്താക്കി മുഖം രക്ഷിച്ച ഐസ ഇപ്പോള്‍ പ്രതിഷേധത്തില്‍ നിന്നും ഒളിച്ചോടുകയാണ്.
എസ്എഫ്ഐ, എഐഎസ്എഫ് ഉള്‍പ്പെടെയുള്ള ഇടത് സംഘടനകളും വിഷയം അറിഞ്ഞ മട്ടില്ല. എബിവിപി സംഭവത്തെ രാഷ്ട്രീയവത്കരിക്കുന്നുവെന്നാണ് ഐസയുടെ പരാതി. ‘രാജ്യദ്രോഹ’ മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ പ്രതികരിച്ചപ്പോഴും രാഷ്ട്രീയവത്കരിക്കുകയാണെന്നായിരുന്നു ഇടത് സംഘടനകളുടെ പരാതി.
വിദ്യാര്‍ത്ഥിനിയെ പീഢിപ്പിച്ചവനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെടുമ്പോഴും അവര്‍ ഇതു തന്നെ പറയുന്നു. ഇതെന്ത് യുക്തിയാണ്. ഇതില്‍ എന്തിനാണ് രാഷ്ട്രീയം കാണുന്നത്. ആദ്യമായല്ല ഇവര്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത്. നേരത്തെ ഇരകളെ അവര്‍ നിശബ്ദരാക്കുമായിരുന്നു. എന്നാല്‍ സ്ത്രീശാക്തീകരണത്തെക്കുറിച്ച് പ്രസംഗിക്കുന്ന ഇവരുടെ യഥാര്‍ത്ഥ മുഖം ഇത്തവണ പുറത്തറിഞ്ഞു.”. എബിവിപി നേതാവ് സൗരഭ് ശര്‍മ പറഞ്ഞു.
കാമ്പസിലും ഹോസ്റ്റലുകളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയ എബിവിപി ഐസ നേതാവിനെതിരെ നടപടിയാവശ്യപ്പെട്ട് വൈസ് ചാന്‍സലറെ സമീപിച്ചു. ഇതിനിടെ രത്തന്‍ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: