സിന്‍സിനാറ്റി: റിയൊ ഒളിമ്പിക്സില്‍ നിരാശപ്പെടുത്തിയെങ്കിലും പ്രൊഫഷണല്‍ ടെന്നീസില്‍ സാനിയ മിര്‍സയുടെ കുതിപ്പ് തുടരുന്നു. വനിതാ ടെന്നീസ് ഡബിള്‍സില്‍ ഒറ്റയ്ക്ക് ഒന്നാമതെത്തി ഇന്ത്യന്‍ താരം. അതും റാങ്കിങ്ങില്‍ തന്നെ മുന്നിലേക്കു നയിക്കുന്നതില്‍ തുണച്ച സ്വിറ്റ്സര്‍ലന്‍ഡിന്റെ മാര്ട്ടിന് ഹിംഗിസിനെ തോല്‍പ്പിച്ച്.
സിന്‍സിനാറ്റി ഓപ്പണ്‍ ഫൈനലില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ സ്ട്രൈക്കോവയുമൊത്ത് മാര്‍ട്ടിന ഹിംഗിസ്-യുഎസിന്റെ കോക്കോ വാന്ഡെവേഗ് ജോഡിയെയാണ് കീഴടക്കിയത്, സ്കോര്‍: 7-5, 6-4. ആദ്യ സെറ്റില്‍ 5-1നു പിന്നിട്ടു നിന്ന ശേഷം ഇന്തോ-ചെക്ക് ജോഡിയുടെ ജയം.
റിയൊ ഒളിമ്പിക്സിന് മുന്‍പു വരെ ഒരുമിച്ച് മത്സരിച്ചിരുന്ന സാനിയയും മാര്‍ട്ടിനയും ഡബിള്‍സ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പങ്കിടുകയായിരുന്നു. സിന്‍സിനാറ്റിയിലെ ജയം ഇന്ത്യന്‍ താരത്തിനു തുണയായി. തുടരെ തോല്‍വികള്‍ പിണഞ്ഞപ്പോഴാണ് വേര്‍പിരിയാന്‍ ഇന്തോ-സ്വിസ് ജോഡി തീരുമാനിച്ചത്. എന്നാല്‍, ഒക്ടോബറിലെ വര്‍ഷാന്ത്യ ഡബ്ല്യുടിഎ ചാമ്പ്യന്‍ഷിപ്പില്‍ ഒരിക്കല്‍ കൂടി ഇവര്‍ ഒരുമിച്ച് പോരാടും.
റിയൊയില്‍ സാനിയയ്ക്ക് നിരാശയായിരുന്നുവെങ്കിലും ഹിംഗിസ്, ടിമിയ ബാസിന്സ്ക്കിക്കൊപ്പം ചേര്‍ന്ന് വെള്ളി നേടി. ബാര്ബറയാകട്ടെ സഫറോവയ്ക്കൊപ്പം ചേര്‍ന്ന് വെങ്കലവും സ്വന്തമാക്കി. പ്രൊഫഷണല്‍ ടെന്നീസില്‍ മൂന്നു ഗ്രാന്ഡ്സ്ലാമുകളുള്പ്പെടെ 14 കിരീടങ്ങള്‍ നേടിയിട്ടുണ്ട് സാനിയ-ഹിംഗിസ് സഖ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: