തിരുവനന്തപുരം: ശബരിമലയില്‍ മണ്ഡല-മകരവിളക്ക് കാലത്ത് ദര്‍ശനത്തിനെത്തുന്ന കോടിക്കണക്കിന് അയ്യപ്പഭക്തന്മാര്ക്ക് സുലഭമായി കുടിവെള്ളം ലഭ്യമാക്കാന്‍ കുന്നാര്‍ ഡാമിന്റെ സംഭരണശേഷി വര്‍ധിപ്പിക്കണമെന്ന അനേക വര്‍ഷക്കാലത്തെ സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. കേന്ദ്ര വനം വന്യജീവി സംരക്ഷണ ബോര്‍ഡ് പദ്ധതിക്ക് അനുമതി നല്കി.
സന്നിധാനത്തുനിന്ന് ഏഴുകിലോമീറ്റര്‍ ദൂരെയുള്ള കുന്നാര്‍ ഡാമില്‍ നിന്നുലഭിക്കുന്ന വെള്ളം ഉള്‍പ്പെടെ ഏഴ് ദശലക്ഷം ലിറ്റര്‍ വെള്ളം മാത്രമാണ് ഇപ്പോള്‍ സന്നിധാനത്ത് ലഭിക്കുന്നത്.
ഏറ്റവും കുറഞ്ഞത് ഒമ്പതര ദശലക്ഷം ലിറ്റര്‍ വെള്ളമെങ്കിലും സന്നിധാനത്തെ ആവശ്യത്തിന് വേണമെന്നാണ് മാസ്റ്റര്‍ പ്ലാന്‍ കണക്കുകള്‍ പറയുന്നത്
. ഈ പ്രത്യേക സാഹചര്യത്തിലാണ് കുന്നാര്‍ ഡാമിന്റെ ഉയരം കൂട്ടണമെന്ന ആവശ്യവുമായി കേന്ദ്ര വനം-വന്യജീവി മന്ത്രാലയത്തെ സമീപിച്ചത്. ഡാമിന്റെ ഉയരം രണ്ടരമീറ്റര്‍ കൂട്ടുന്നതോടെ സംഭരണശേഷി എഴുന്നൂറ് ക്യുബിക് മീറ്ററില്‍ നിന്നും 2000 ക്യുബിക് മീറ്ററായി ഉയരും. ഉയരം കൂടുന്നതോടൊപ്പം നിലവിലെ ജീര്‍ണ്ണിച്ച പൈപ്പുലൈനുകള്‍ക്ക് പകരം പുതിയ ലൈന്‍ ഇടുന്നതിനും ലക്ഷ്യമിട്ടിട്ടുണ്ട്.
പ്ലാസ്റ്റിക് കുപ്പിവെള്ളം നിരോധിച്ച സാഹചര്യത്തില്‍ സന്നിധാനത്ത് ആവശ്യാനുസരണം കുടിവെള്ളം എത്തിക്കുന്നതിന് ഈ പദ്ധതിമൂലം കഴിയും.
കേന്ദ്ര വന്യജീവി ബോര്‍ഡിന്റെ 39-ാമത് യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. യോഗത്തില്‍ കേരള സര്‍ക്കാരിനെ പ്രതിനിധീകരിച്ച് അഡീഷണല്‍ റസിഡന്റ് കമ്മീഷണര്‍ പുനീത്കുമാര്‍, വനം വന്യജീവി വകുപ്പിനെ പ്രതിനിധീകരിച്ച് ഫീല്‍ഡ് ഡയറക്ടര്‍ അമിത് മല്ലിക്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതിനിധീകരിച്ച് ചീഫ് എഞ്ചിനീയര്‍ (ജനറല്‍) ജി.മുരളീധരന്, ശബരിമല മാസ്റ്റര്‍ പ്ലാന്‍ കണ്‍സള്‍ട്ടന്റ് ജി.മഹേഷ് എന്നിവര്‍ പങ്കെടുത്തു.
സംസ്ഥാനത്തിന്റെ ചിരകാലാവശ്യമായിരുന്ന കുന്നാര്‍ ഡാമിന്റെ സംഭരണ ശേഷി വര്‍ധിപ്പിക്കാനുള്ള കേന്ദ്രാനുമതി കേരളത്തിന്റെ വലിയൊരു നേട്ടം തന്നെയാണെന്നും പദ്ധതിയുടെ പ്രവര്‍ത്തനം ഒട്ടും വൈകാതെ തന്നെ പൂര്‍ത്തീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: