ആലപ്പുഴ: തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസിന്റെ ടോയ്ലറ്റില് കയറി തീകൊളുത്തിയ യുവാവ് മരിച്ചതോടെ ദുരൂഹതകള്‍ മറനീക്കാനുള്ള പോലിസ് ശ്രമങ്ങള്‍ വഴിമുട്ടി.
കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നേത്രാവതി എക്സ്പ്രസ് ട്രെയിനിലെ ശുചിമുറിയില്‍ തീയിട്ട കേസിലെ പ്രതി വെള്ളൂര്‍ രാധാഗണപതി നഗര്‍ പുതിയ ബസ്സ്റ്റാന്‍ഡിനു സമീപം കുടിയാത്തം ശ്രീനിവാസന്റെ മകന് നിവാസാ(24)ണ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നും ആത്മഹത്യാ ശ്രമത്തിന്റെ ഭാഗമായാണ് തീയിട്ടതെന്നുമായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.
എന്നാല്‍ ടോയ്ലെറ്റ് അകത്തു നിന്നു കുറ്റിയിടാതെ വസ്ത്രങ്ങളും പേപ്പറും കൂട്ടിയിട്ട് കത്തിച്ചതും പെട്രോള്‍ പകുതിയോളം ബാക്കി വച്ചിരുന്നതും പിടിയിലായ ഉടന്‍ പല പേരുകള്‍ പറഞ്ഞതും ദുരൂഹതയായി അവശേഷിക്കുന്നു. നിവാസിന് മാനസിക ദൗര്‍ബല്യം ഉള്ളതായി അറിയില്ലെന്ന് ബന്ധുക്കളും മൊഴി നല്‍കിയിട്ടുണ്ട്. തമിഴ്നാട്ടില്‍ മറ്റ് കേസുകളൊന്നും നിലവിലില്ലെന്നാണ് പോലീസിന് ലഭിച്ച വിവരം. യുവാവിന്റെ മരണത്തോടെ ഇത് സംബന്ധിച്ച അന്വേഷണം ഏങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന് അറിയാതെ കുഴങ്ങുകയാണ് പോലീസ്. തീവണ്ടി അട്ടിമറിക്ക് റെയില്‍വേ പോലീസ് കേസെടുത്തിരുന്നു.
കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര് ബിരുദവും ആനിമേഷന്‍ വിദഗ്ധനുമായ നിവാസ് കായംകുളം സംഭവത്തിന് നാലു ദിവസം മുമ്പാണ് വീടു വിട്ടിറങ്ങിയത്.
കമ്പ്യൂട്ടര്‍ സ്ഥാപനവുമായി ബന്ധപ്പെട്ടു നിവാസിനു കടബാധ്യതയുണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചിരുന്നു.
നിവാസിനെ കാണാനില്ലെന്നു ബന്ധുക്കള്‍ പരാതിയും നല്‍കിയിട്ടുണ്ട്. നിവാസ് പെട്രോള്‍ വാങ്ങിച്ച പമ്പില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. ഗുരുതരമായി പൊള്ളലേറ്റതിനു ശേഷം നിവാസിന് സംസാരിക്കാന്‍ കഴിയാഞ്ഞതിനാല്‍ കേസ് അന്വേഷിക്കുന്ന റെയില്‍വേ പോലീസിന് ചോദ്യം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അമ്പലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി നിവാസിന്റെ മരണമൊഴി രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ 16ന് രാവിലെ 11.40 നായിരുന്നു സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: