പത്തനാപുരം: ഹൈടെക് മോഡല്‍ എടിഎം തട്ടിപ്പില്‍ കൊല്ലം പത്തനാപുരം കല്ലുംകടവ് കളീക്കല്‍വീട്ടില്‍ റിനുവര്ഗീസിന്റെ അന്‍പതിനായിരം രൂപ നഷ്ടപ്പെട്ടു.
കോയമ്പത്തൂരില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം ലിമിറ്റഡിന്റെ അടുത്തുള്ള എടിഎമ്മില്‍ നിന്നാണ് പണം പിന്‍വലിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് വ്യാജ എടിഎം കാര്‍ഡ് ഉപയോഗിച്ച് കവര്‍ച്ച നടത്തിയത്. പതിനായിരം രൂപ വീതം അഞ്ച് തവണയായാണ് പണം എടുത്തിരിക്കുന്നത്. എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ചതായുള്ള മെസേജ് ലഭിച്ചതിനെ തുടര്‍ന്ന് ബാങ്ക് അധികൃതരുടെ കസ്റ്റമര്കെയറുമായി ബന്ധപ്പെട്ട് അക്കൗണ്ട് മരവിപ്പിച്ചതിനാല്‍ കൂടുതല്‍ പണം നഷ്ടമായില്ല.
ആദ്യ മെസേജു ലഭിച്ചപ്പോള്‍ തന്നെ എടിഎം കാര്‍ഡില്‍ രേഖപ്പെടുത്തിയിരുന്ന നമ്പറില്‍ റിനു വര്‍ഗീസ് ബന്ധപ്പെട്ടിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന റിനു കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്. വ്യാജ എടിഎം കാര്‍ഡ് ഉപയോഗിച്ചാണ് മോഷണം നടത്തിയിരിക്കുന്നത് എന്നാണ് പോലീസ് പറയുന്നത്.
റിനു വര്‍ഗീസിന്റെ ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്. ഏത് എറ്റിഎം വഴിയാണ് പണം നഷ്ടപ്പെട്ടതെന്ന് വ്യക്തമല്ല. പത്തനാപുരം പോലീസില്‍ പരാതി നല്കി. ഹൈടെക്ക് എടിഎം തട്ടിപ്പ് അന്വേഷണസംഘത്തിന് പരാതി കൈമാറിയതായാണ് സൂചന. വ്യാജ എടിഎം കാര്‍ഡുണ്ടാക്കി റൊമാനിയന്‍ സംഘം നടത്തിയ തട്ടിപ്പിന് സമാനമാണ് ഇതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: