കോട്ടയം: സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്മെന്റ് സീറ്റിലെ പ്രവേശനത്തിലെ അവ്യക്തത ഒഴിവാക്കാനായി മുഴുവന്‍ സീറ്റിലേക്കുമുള്ള പ്രവേശനം സര്‍ക്കാര്‍ ഏറ്റെടുത്ത് ഇറക്കിയ ഉത്തരവ് നടപ്പായാല്‍ ഓരോ കോളേജിനും നഷ്ടം 25 ലക്ഷം രൂപയോളം. ഇക്കാരണത്താലാണ് മാനേജ്മെന്റുകള്‍ നിയമയുദ്ധത്തിലേക്ക് നീങ്ങുന്നത്. അപേക്ഷാ ഫീസ് ഇനത്തില്‍ മുടക്കുന്ന വലിയ തുക ഇല്ലാതാകുമെന്നതാണ് ഏകീകൃത പ്രവേശനത്തിന്റെ പ്രധാന ഗുണം.
മാനേജ്മെന്റ്, എന്‍.ആര്.ഐ ക്വാട്ട സീറ്റുകളിലേക്കടക്കം കേന്ദ്രീകൃത അലോട്ട്മെന്റ് നടപടികള്‍ സ്വീകരിക്കാന്‍ പ്രവേശന പരീക്ഷാ കമീഷണറെ ചുമതലപ്പെടുത്തിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
മെഡിക്കല്‍ കോളജുകളിലെ കഴുത്തറപ്പന്‍ തലവരിപ്പണത്തിന് കടിഞ്ഞാണിടാനാണ് സുപ്രീംകോടതി നിര്‍ദേശത്തില്‍ ഏകീകൃത പ്രവേശന പരീക്ഷയ്ക്കും അതനുസരിച്ചുളള മെറിറ്റ് സീറ്റിലും പ്രവേശനത്തിന് വഴിയൊരുക്കിയത്. അതിന്റെ തുടര്‍ച്ചയായാണ് മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിലെ റാങ്ക് അടിസ്ഥാനമാക്കി കേന്ദ്രീകൃത അലോട്ട്മെന്റ് എന്ന നിര്‍ദേശത്തിലേക്ക് സംസ്ഥാന സര്‍ക്കാരും നീങ്ങിയത്. അതുപാടില്ല നീറ്റ് റാങ്ക് അടിസ്ഥാനമാക്കി തങ്ങള്‍ മാനേജ്മെന്റ,് എന്‍ആര്‍ഐ ക്വാട്ടയിലേക്ക് സ്വയം പ്രവേശനം നടത്താമെന്നാണ് മാനേജ്മെന്റ് നിലപാട്. ഇത് അപ്രായോഗികവും അപേക്ഷകര്‍ക്ക് ഏറെ ചെലവും അധ്വാനവും സമ്മാനിക്കുമെന്ന് നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നതാണ്.
ഓരോ കോളജിലേക്കും കുട്ടികള്‍ അപേക്ഷ നല്‍കണം. അതിന് പ്രത്യേക ഫീസും ഒടുക്കണം. സംസ്ഥാനത്തെ 21 സ്വാശ്രയ കോളജുകള്‍ക്കുമായി പൊതുവേദിയില്ലാത്തതിനാല് ഓരോ കോളജിനും അപേക്ഷ നല്‍കുക വഴി എതാണ്ട് 22000 രൂപയോളം ഇനിയും കുട്ടികള്‍ക്കു ചെലവാകും. ഇതിനു പകരം സംസ്ഥാന എന്‍ട്രന്‍സ് കമ്മീഷണര്‍ നീറ്റിനെ അടിസ്ഥാനമാക്കി റാങ്ക് ലിസ്റ്റ് തയാറാക്കുകയും കോളജ് അനുവദിക്കുകയും ചെയ്യുകയും ചെയ്താല്‍ മാനേജ്മെന്റുകളുടെ അപേക്ഷാ ഫീസ് ഇനത്തിലുളള വന്വരുമാനമായിരിക്കും നഷ്ടപ്പെടുക.
സംസ്ഥാനത്തെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുകളുടെ സംഘടന നീറ്റ് ഫലം വന്ന് പിറ്റേന്ന് തന്നെ മെഡിക്കല്‍ പ്രവേശനത്തിനുളള നടപടി തുടങ്ങിയിരുന്നു.
നാലു മെഡിക്കല്‍ കോളജുകളാണ് സ്വാശ്രയ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് ഫെഡറേഷന്റെ കീഴില്‍ വരുന്നത്. ഇവിടെ ജനറല്‍ മെറിറ്റില്‍ ആകെ നാല്പതു സീറ്റുമാത്രമാണുളളത്. ശേഷിക്കുന്ന സീറ്റുകള്‍ അതാത് സമുദായങ്ങള്ക്കുളളതാണ്. അപേക്ഷാ ഫീസായി 2000 രൂപയാണ് ഓരോ കുട്ടിയും അടയ്ക്കേണ്ടത്. പ്രവേശനത്തിനുളള റാങ്ക് ലിസ്റ്റ് ഫെഡറേഷന് തയാറാക്കും.
അതിനു പിന്നാലെ കൊച്ചിയിലുളള കല്‍പ്പിത സര്‍വകലാശാലയും അപേക്ഷ ക്ഷണിച്ചു. 600 രൂപയാണ് ഇവിടേക്കുളള അപേക്ഷാ ഫീസ്. വയനാട്, പാലക്കാട് ജില്ലകളിലുളള കോളജുകളുടെ സൈറ്റുകളിലും പ്രവേശനത്തിനുളള അപേക്ഷ ഫോം ലഭ്യമാണ്.
അതിനും അപേക്ഷാ ഫീസ് ഒടുക്കണം. ഏകീകൃത സ്വഭാവമില്ലാത്തതിനാല്‍ എല്ലാ കോളജുകളിലേക്കും അപേക്ഷ നല്‍കുക മാത്രാണ് കുട്ടികള്‍ക്കുളള വഴി. പല റാങ്ക് ലിസ്റ്റുകളിലും ഉയര്‍ന്ന മാര്‍ക്കുളള കുട്ടികള്‍ ഒരേ സമയം ഇടം പിടിക്കും.
ഇവര്‍ ചേരാതിരുന്നാല്‍ സീറ്റ് വേക്കന്റാവും. പിന്നീട് സ്പോട്ട് അഡ്മിഷന് എന്ന ഓമനപ്പേരില്‍ തലവരി നിശ്ചയിച്ച് റാങ്ക് ലിസ്റ്റില്‍ ഇടം പിടിക്കാത്തവരെ പ്രവേശിപ്പിക്കാനാവും. ഇതിനകം തന്നെ പല കോളജുകളും രഹസ്യമായി തലവരിപ്പണം വാങ്ങിയതായി ആക്ഷേപമുണ്ട്. ഫലത്തില്‍ നീറ്റിന്റെ അന്തഃസത്തയെ തന്നെ അട്ടിമറിക്കാനാണ് കോളജുകള്‍ ലക്ഷ്യമിടുന്നത്.
സര്‍ക്കാരിന്റെ കേന്ദ്രീകൃത അലോട്ട്മെന്റ് അതാത് കോളജുകള്‍ നിശ്ചയിക്കുന്നതിനാല്‍ കുട്ടികള്‍ക്ക് ആശയക്കുഴപ്പം ഒഴിവാകും. ഹാജരായി അഡ്മിഷന് എടുത്തില്ലെങ്കില്‍ അടുത്ത അലോട്ട്മെന്റില്‍ താഴെയുളള റാങ്കുകാര്‍ക്ക് അവസരവും ലഭിക്കും. സര്‍ക്കാര്‍ നിലപാട് അട്ടിമറിക്കപ്പെടുകയാണെങ്കില്‍ ഫലത്തില്‍ സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനം മാനേജ്മെന്റുകള്‍ക്ക് ചാകരയാകുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: